മുംബൈ: പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും നിരന്തര അഭ്യർഥനകൾക്കൊടുവിൽ രാജി തീരുമാനം പിൻവലിച്ച് ശരദ് പവാർ. എൻസിപി അധ്യ ക്ഷസ്ഥാനം രാജിവച്ച തീരുമാനം ശരദ് പവാർ പിൻവലിച്ചു. വാർത്താ സമ്മേളനത്തിലാണ് പവാർ രാജി പിൻവലിച്ച വിവരം അറിയിച്ചത്.
പ്രവർത്തകരുടേയും നേതാക്കളുടെയും അഭ്യർഥന മാനിച്ചാണ് രാജി തീരുമാനം പിൻവലിച്ചതെന്ന് പവാർ പറഞ്ഞു. രാജി തീരുമാനം പ്രഖ്യാപിച്ചതോടെ പാർട്ടി പ്രവർത്തകർ അസ്വസ്ഥരായിരുന്നു. മഹാരാഷ്ട്രയിലും ഇന്ത്യയിലാകെയുള്ള അനുയായികളും രാഷ്ട്രീയ നേതാക്കളും തീരുമാനം പിൻവലിക്കാൻ അഭ്യർഥിച്ചു- പവാർ കൂട്ടിച്ചേർത്തു.
പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ രൂപീകരിച്ച സമിതിയും പവാറിന്റെ രാജി തീരുമാനം തള്ളിയിരുന്നു. ഇന്ന് ചേർന്ന സമിതി യോഗത്തിൽ രാജി പിൻവലിച്ച് പവാർ അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് പ്രമേയം പാസാക്കിയിരുന്നു.
പുതിയ അധ്യക്ഷനെ കണ്ടെത്താൻ പവാർ തന്നെയായിരുന്നു സമിതി രൂപീകരിച്ചത്. പവാറിന്റെ മകൾ സുപ്രിയ സുലെ, എൻസിപി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബ ൽ, അജിത് പവാർ എന്നിവരായിരുന്നു സമിതിയിൽ ഉണ്ടായിരുന്നത്.
സുപ്രിയ സുലെ പാർട്ടി ദേശീയ അധ്യക്ഷയാകുമെന്നും അജിത് പവാർ സംസ്ഥാന പ്രസിഡന്റാകുമെന്നും ഇന്നലെ രാവിലെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എ ൻസിപി വൈസ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പാർട്ടി അധ്യക്ഷനാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ചൊവ്വാഴ്ചയാണു ശരദ് പവാർ എൻസിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്. പവാറിന്റെ തീരുമാനത്തോട് അതിവൈകാരികമായാണ് പാർട്ടി പ്രവർത്തകർ പ്രതികരിച്ചത്.