ന്യൂഡൽഹി : യമുന കര കവിഞ്ഞതോടെ വെള്ളപ്പൊക്കം രൂക്ഷമായ ഡൽഹിയിൽ സ്കൂളുകൾക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അത്യാവശ്യമല്ലാത്ത സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയ്ക്ക് ഞായറാഴ്ച വരെയാണ് ഡൽഹി ദുരന്ത നിവാരണ അതോറിട്ടി അവധി പ്രഖ്യാപിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സേവനം ഉപയോഗിക്കണം. ലഫ്. ഗവർണർ വി.കെ.സക്‌സേനയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗത്തിൽ പങ്കെടുത്തു.
നഗരത്തിൽ ശുദ്ധജല ക്ഷാമത്തിന് സാദ്ധ്യതയുണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ മുന്നറിയിപ്പ് നൽകി. 25 ശതമാനം കുടിവെള്ളത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം യമുന കരകവിഞ്ഞതോടെ ഡൽഹി നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലും വെള്ളം കയറിയിരുന്നു. ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ മറ്റു ഡാമുകളിൽ നിന്ന് യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി.