മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്ന ‘എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ’യെ നിശബ്ദരാക്കാനുള്ള കേന്ദ്ര ശ്രമത്തിന് തടയിട്ട് സുപ്രീംകോടതി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റമാണോയെന്ന് ചോദിച്ച കോടതി തുടര്‍നടപടികള്‍ സ്റ്റേ ചെയ്തു. കേസില്‍ മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തില്‍ മാധ്യമ വാര്‍ത്തകള്‍ വിലയിരുത്താന്‍ പോയ എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതും സ്‌പോണ്‍സര്‍ ചെയ്തതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി ഉയര്‍ന്നത്.
പരാതിയെത്തുടര്‍ന്ന് സംഘത്തിലെ മൂന്ന് പേര്‍ക്കെതിരെയും ഗില്‍ഡ് പ്രസിഡന്റിനെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. മത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ റിപ്പോര്‍ട്ട് ഇടയാക്കിയെന്നും പരാതിക്കാരന്‍ വാദിച്ചിരുന്നു. എന്നാല്‍ എഫ്ഐആറില്‍ പറയുന്നതുപോലെ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ റിപ്പോര്‍ട്ട് കരണമായതിന് തെളിവില്ലെന്നും കേവലം ഒരു റിപ്പോര്‍ട്ട് നല്‍കിയാല്‍ എങ്ങനെ കുറ്റകൃത്യമാകുമെന്നും കോടതി ചോദിച്ചു.
തങ്ങള്‍ക്കെതിരെ കെട്ടിച്ചമച്ച കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നും ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.