ഇന്ത്യ-കാനഡ തർക്കം രൂക്ഷമാകുന്നതിനിടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക. നിലവിലെ പ്രതിസന്ധി ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികളുടെ പങ്ക് തെളിയിക്കുന്ന ഇലക്ട്രോണിക തെളിവുകളുണ്ടെന്ന് കാനഡ അവകാശപ്പെട്ടു. എന്നാൽ തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നാണ് കാനഡയുടെ വാദം.
അതേസമയം, കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകി.