പാലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തെ തുടർന്നുണ്ടായ അപ്രതീക്ഷിത യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേലിനെതിരായ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്നും തങ്ങളുടെ പ്രാർത്ഥനകൾ നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒപ്പമുണ്ടെന്നും മോദി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങൾ ഇസ്രയേലിനോട് ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും അദ്ദേഹം കുറിച്ചു.
പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി. ഓപ്പറേഷൻ ‘അൽ അഖ്സ ഫ്ളഡ്’ എന്ന പേരിലാണ് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. 20 മിനിറ്റുകൊണ്ട് 5000 റോക്കറ്റുകൾ ഇസ്രായേലിലേക്ക് വിട്ടതായാണ് റിപ്പോർട്ട്. ഒരു പതിറ്റാണ്ടിനിടെ ഇസ്രായേൽ നേരിടുന്ന ആക്രമണമായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. കരയിലൂടെയും കടലിലൂടെയും ഹമാസിന്റെ നുഴഞ്ഞു കയറ്റുമുണ്ടായി.