പി പി ചെറിയാൻ
ഡാലാസ്: ഡാളസിൽ ഞായറാഴ്ച ഉച്ചയ്ക്ക് നാല് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സ്വയം വെടിവെച്ച് മരിച്ചു. 21 കാരനായ ബൈറോൺ കാരില്ലോ ആണ് മരിച്ചത്.
വെടിവയ്പ്പ് നടന്ന സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ട ഇയാൾ ഒരു വാഹനം മോഷ്ടിച്ച് ഐ -35 ൽ തെക്കോട്ട് ഓസ്റ്റിൻ ഏരിയയിലേക്ക് നീങ്ങി. ഓസ്റ്റിന് സമീപം കണ്ടെത്തിയ ഇയാളെ പോലീസ് പിന്തുടരാൻ തുടങ്ങി. പക്ഷേ കാർ ഒരു കുഴിയിൽ പെട്ടതോടെ കാൽനടയായി ഓടിരക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ അടുത്തെത്തിയതോടെ കാരില്ലോ തലയ്ക്ക് സ്വയം വെടിയുതിർക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
പുലർച്ചെ 4.20ഓടെയാണ് ആദ്യ വെടിവയ്പ്പ് നടന്നത്. റോയ്‌സ് ഡ്രൈവിന്റെ 9700 ബ്ലോക്കിൽ, സെന്റ് അഗസ്റ്റിൻ ഡ്രൈവിനും ഇന്റർസ്‌റ്റേറ്റ് 20 നും സമീപം, വെടിയേറ്റ അഞ്ച് പേരെ പോലീസ് കണ്ടെത്തി. മൂന്ന് മുതിർന്നവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റ് രണ്ട് ഇരകളായ 15 വയസ്സുള്ള ഒരു പെൺകുട്ടിയെയും 1 വയസ്സുള്ള ആൺകുട്ടിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ കുട്ടി പിന്നീട് മരിച്ചു.
മരിച്ച നാല് ഇരകളെ ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തിരിച്ചറിഞ്ഞു: ലോഗൻ ഡി ലാ ക്രൂസ് 1; വനേസ ഡി ലാ ക്രൂസ് 20; കരീന ലോപ്പസ്,33; ജോസ് ലോപ്പസ് 50 എന്നിവരാണ് മരിച്ചത്. കരീന ലോപ്പസും ജോസ് ലോപ്പസും വനേസ ഡി ലാ ക്രൂസിന്റെ മാതാപിതാക്കളാണെന്നും ലോഗൻ ഡി ലാ ക്രൂസിന്റെ മകനാണെന്നും കുടുംബം സ്ഥിരീകരിച്ചു.