കർണാടകയിൽ കോൺഗ്രസ് സർക്കാരിലെ ഒരു മന്ത്രി, 50 മുതല്‍ 60 എംഎൽഎമാരുമായി ബിജെപിയിൽ ചേരുമെന്ന് ജെഡിഎസ് നേതാവും മുൻമുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. ബിജെപിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാനായിരിക്കും ഭരണകക്ഷിയായ കോൺഗ്രസിൽ വലിയ സ്വാധീനമുള്ള മന്ത്രി, ബിജെപിയിൽ ചേരുകയെന്നും കുമാരസ്വാമി അവകാശപ്പെട്ടു. കർണ്ണാടകയിൽ വീണ്ടും ഓപ്പറേഷൻ താമര സംഭവിക്കുമെന്നാണ് കുമാരസ്വാമിയുടെ അവകാശവാദം.
മന്ത്രി ഇപ്പോൾ ബിജെപി നേതാക്കളുമായി ചർച്ച നടത്തുകയാണെന്നും കോൺഗ്രസ് സർക്കാർ എപ്പോൾ വീഴുമെന്ന് തനിക്കറിയില്ലെന്നും കുമാരസ്വാമി പറയുന്നു. വാർത്താസമ്മേളനത്തിലായിരുന്നു കുമാരസ്വാമിയുടെ ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിയിൽ ചേരാനാണ് കോൺഗ്രസ് മന്ത്രി ആഗ്രഹം പ്രകടിപ്പിച്ചത്. ആറുമാസം സാവകാശം തരണമെന്നും മന്ത്രി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
മന്ത്രിയുടെ പേര് ഇപ്പോൾ പറയാനാവില്ലെന്നും എന്നാൽ കോൺഗ്രസിലെ വലിയ നേതാവാണ് ബിജെപിയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കർണാടകയിൽ ഏതുനിമിഷവും മഹാരാഷ്ട്രയെപ്പോലെ എന്തെങ്കിലും സംഭവിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പറയുന്നു.