രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി. സുരക്ഷ ചുമതലയുള്ള ഏഴു ഉദ്യോഗസ്ഥരെ ലോക്സഭ സെക്രട്ടറിയേറ്റ് സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിലെത്തി സുരക്ഷാകാര്യങ്ങൾ വിലയിരുത്തുകയും കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തുകയും ചെയ്തു.
പ്രതികളായ സാഗർ ശർമ, അമോൽ ധൻരാജ് ഷിൻഡെ, നീലം, മനോരഞ്ജൻ ഡി, ലളിത് ഝാ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു. ക്രിമിനൽ ഗൂഢാലോചന, അതിക്രമം, യുഎപിഎയുടെ 16, 18 വകുപ്പുകൾ എന്നിവയാണ് ഡൽഹി പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയത്. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. ലളിത് ഝാ എന്ന ആളാണ് പുക സ്പ്രേ ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.