പാർലമെന്റിലുണ്ടായ സുരക്ഷാവീഴ്ചയിൽ കേന്ദ്രത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരാൻ ഉറച്ച് ഇന്ത്യാ മുന്നണി. പാർലമെന്റിൽ ഉണ്ടായ അതിക്രമത്തിന് വഴിയൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപിയായി തുടരുകയും ചോദ്യം ചെയ്ത പ്രതിപക്ഷ എംപിമാർ സസ്‌പെൻഡ് ചെയ്യപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. ഇത്ര ഗൗരവതരമായ സംഭവത്തിൽ ആഭ്യന്തരമന്ത്രി പാർലമെന്റിൽ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതിനാണ് 92 ഇന്ത്യാ മുന്നണി എംപിമാരെ സസ്പെൻഡ് ചെയ്തതെന്ന് ജയറാം രമേശ് കുറ്റപ്പെടുത്തി. പാർലമെന്റ് അതിക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എംപിമാരെയാണ് ഇന്നലെ കൂട്ടമായി സസ്പെൻഡ് ചെയ്തത്. ഇതോടെ സസ്പെനഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 92 ആയി. സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്.