പൂഞ്ച് ജില്ലയിലെ ബഫ്ലിയാജിലെ സവാനി മേഖലയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ച് ആയി ഉയർന്നു. ഗുരുതരമായി പരിക്കേറ്റ് രണ്ട് സൈനികർ ചികിത്സയിലാണ്. സൈന്യം ഭീകർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇതിനിടെ പൂഞ്ച് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം പീപ്പിൾസ് ആൻ്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഭാഗമാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. പാക്കിസ്ഥാനാണ് ഇവരുടെ ആസ്ഥാനം.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.45 ഓടെ സവാനി ഏരിയയിലെ രജോരി-തന്നമണ്ടി-സുരൻകോട്ട് റോഡിലാണ് സംഭവം നടന്നത്. രണ്ട് സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് ജവാൻമാർ കൊല്ലപ്പെടുകയും മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരർ ആദ്യം ഗ്രനേഡ് എറിയുകയും പിന്നീട് തുടരെ വെടിയുതിർക്കുകയായിരുന്നു. നാല് മുതൽ ആറ് വരെ ഭീകരർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.