ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഭാരത് റൈസിന്റെ പ്രഖ്യാപനം നടത്താൻ കേന്ദ്രസർക്കാർ. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരിക്കാണ് ഭാരത് അരി എന്ന ബ്രാന്റിങ് നൽകുക. ഈ അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. ഇതോടെ 25 രൂപയ്ക്കോ 29 രൂപയ്ക്കോ അരി ജനങ്ങളിൽ എത്തിക്കും.
ഫുഡ് കോര്‍പറേഷൻ ഓഫ് ഇന്ത്യ വഴി സംഭരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് വിപണിയിലിറക്കുമ്പോൾ പ്രതിപക്ഷം ഉന്നയിക്കുന്ന വിലക്കയറ്റം എന്ന പ്രതിസന്ധിയെ മറികടക്കാനാകും എന്ന് കേന്ദ്ര സർക്കാർ കണക്ക് കൂട്ടൂന്നു. ഓപ്പൺ മാർക്കറ്റ് സെയിൽസ് പദ്ധതി വഴി നിലവിൽ നൽകുന്ന അതേ തുകക്ക് അരി നൽകണോ അതിലും കുറച്ച് ലഭ്യമാക്കണോ എന്നതിലും സർക്കാർ തലത്തിൽ ചർച്ച നടക്കുന്നുണ്ട്.
നിലവില്‍ ഭാരത് ആട്ട കിലോ 27.50 രൂപക്കും ഭാരത് പരിപ്പ് 60 രൂപക്കും കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. ഇതേ മാതൃകയിൽ നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റുകള്‍ വഴി ഭാരത് അരി ലഭ്യമാക്കാനാണ് സർക്കാരിന്റെ ആലോചന. പ്രയോജനകരമാകുന്ന രീതിയില്‍ അരിയും ആട്ടയും പരിപ്പുമെല്ലാം ലഭ്യമാക്കാൻ കഴിയുമോയെന്നത് വെല്ലുവിളിയാണ്.