തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമന കൊളീജിയത്തില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി നിയമ നിര്‍മ്മാണം നടപ്പാക്കുന്നതിന് സ്റ്റേ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. പാനലിൽ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയ ഠാക്കൂര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഹര്‍ജി സുപ്രീംകോടതി ഏപ്രില്‍ മാസത്തില്‍ പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമിക്കുന്ന കൊളീജിയത്തിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നത് അധികാര വികേന്ദ്രീകരണമെന്ന തത്വത്തിന് വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം താക്കൂർ സമർപ്പിച്ച റിട്ട് ഹർജിയാണ് പരിഗണിച്ചത്. ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും നിയമിക്കുന്നതിനുള്ള ഒരു കമ്മിറ്റിയിൽ നിന്ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതാണ് പുതിയ നിയമം. തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഭരണഘടനയുടെ 14, 21, 50, 324 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും മധ്യപ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഠാക്കൂർ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.