അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു നൽകി. ദിവസത്തിൽ മൂന്ന് തവണയാണ് രാമക്ഷേത്രത്തിൽ ആരതി. രാവിലെ ആറര മുതലാണ് ദർശനം ആരംഭിക്കുക. പ്രതിദിനം ഒരുലക്ഷം പേർക്ക് ദർശനം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പാർട്ടി നേതാക്കൾ അടക്കം വരും ദിവസങ്ങളിൽ അയോധ്യയിൽ ദർശനത്തിന് എത്തും. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് യുപി പൊലീസിന്റെ പ്രത്യേക സംഘം ഏറ്റെടുക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാവുകയാണ് ഇന്ന് മുതൽ അയോധ്യ.

ആയിരക്കണക്കിന് ഭക്തരാണ് ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് അയോധ്യയിലേക്ക് എത്തുന്നത്. അയോധ്യയ്ക്ക് പുറത്ത് ലഖ്‌നൗ അടക്കമുള്ള ഇടങ്ങളിൽ ഇതിനോടകം വിശ്വാസികൾ തമ്പടിച്ചു കഴിഞ്ഞു. പാസ് മുഖേനയാണ് ദർശനം. രാവിലെ 7 മുതൽ 11.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 7 വരെയുമാണ് ദർശന സമയം. അംഗീകൃത തിരിച്ചറിയൽ രേഖ ഉപയോഗിച്ച് നേരിട്ടോ അല്ലെങ്കിൽ ഓൺലൈനായോ പാസിന് അപേക്ഷിക്കാം.

പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here