കാവൽ മുഖ്യമന്ത്രിയും മുതിർന്ന അണ്ണാ ഡിഎംകെ നേതാവുമായ ഒ പനീർശെൽവവും ശശികലക്കെതിരെ രംഗത്ത് വന്നതോടെ പാർട്ടിയിലും ശശികലയുടെ നില പരുങ്ങലിലായി
തന്നെ പിൻതുണക്കുന്ന എം എൽ എമാരെ കൂടെ നിർത്തിയും പ്രതിപക്ഷ പിന്തുണ വാങ്ങിയും പുതിയ സർക്കാർ ഉണ്ടാക്കാനാണ് പനീർശെൽവത്തിന്റെ പ്ലാൻ.അല്ലങ്കിൽ പിളർന്ന് വരുന്ന എം എൽ എമാരെ മുൻ നിർത്തി ഡിഎംകെ നേതാവ് സ്റ്റാലിനെ പിന്തുണക്കം.ഈ രണ്ട് സാധ്യതകളിലേക്കാണ് ഇപ്പോൾ തമിഴകത്തിന്റെ പോക്ക്.
രണ്ടിലും ഗവർണ്ണറുടെ നിലപാട് നിർണ്ണായകമായതിനാൽ ബി ജെ പി കേന്ദ്ര നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.
ശശികലക്ക് വഴി ഒരുക്കുന്നതിനായി മുഖ്യമന്ത്രി പദം രാജിവച്ച പനീർശെൽവം ഇപ്പോൾ കാവൽ മുഖ്യമന്ത്രിയായി തൽക്കാലം തുടരുകയാണെങ്കിലും രാജി പിൻവലിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. തന്നെ നിർബന്ധിച്ച് രാജിവയ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
ശശികല മുഖ്യമന്ത്രിയായി ഇനിയും സത്യപ്രതിജ്ഞ ചെയ്യുകയാണെങ്കിൽ വിശ്വാസ വോട്ട് തേടുമ്പോൾ വിട്ട് നിൽക്കാനാണ് പനീർശെൽവം വിഭാഗത്തിന്റെ തീരുമാനം. നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കും.
എന്നാൽ ശശികലയുടെ സത്യപ്രതിജ്ഞ സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നാൽ രാഷ്ട്രപതി ഭരണത്തിലേക്ക് പോവാതെ സർക്കാർ രൂപീകരിക്കണമെന്ന അഭിപ്രായമാണ് ഡിഎംകെ നേതൃത്വത്തിലുള്ളത്. ഇക്കാര്യത്തിൽ പനീർശെൽവം വിഭാഗവുമായി ധാരണയിലെത്താനാണ് ശ്രമം.
മന്ത്രിസഭ രൂപീകരിക്കണമെങ്കിൽ 234 അംഗ നിയമസഭയിൽ 118 അംഗങ്ങളുടെ പിന്തുണ വേണം.നിലവിൽ ഡിഎംകെക്ക് 89 സീറ്റാണ് ഉള്ളത്. സഖ്യകക്ഷിയായ കോൺഗ്രസ്സിന് 8ഉം മുസ്ലീം ലീഗിന് ഒരു സീറ്റുമുണ്ട്.20 എം എൽ എ മാരുടെ പിന്തുണയാണ് വേണ്ടത്. പനീർശെൽവ വിഭാഗത്തിന് 40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് പറയപ്പെടുന്നത്.അങ്ങനെയാണെങ്കിൽ പുതിയകൂട്ട്കെട്ടിന് കാര്യങ്ങൾ എളുപ്പമാകും.
തമിഴ്നാട്ടിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള ബി ജെ പി,ഡി എം കെക്ക് പ്രാമുഖ്യമുള്ള ഒരു സർക്കാർ വരാൻ ആഗ്രഹിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇനി തമിഴകത്തെ കാര്യങ്ങളടെ പോക്ക്.