പുന്നത്തുറ: സുപ്രസിദ്ധ സിനിമാ താരവും മലയാള സിമിമയിലെ കാരണവരുമായ മധു ആദ്യമായി ഹൃസ്വചിത്രത്തിൽ അഭിനയിക്കുന്നു. കോട്ടയം പുന്നത്തുറയിൽ നിന്നുള്ള യുവ സംവിധായകനായ ഫിലിപ്പ് കാക്കനാട്ട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന മുപ്പത് വെള്ളിക്കാശ് എന്ന ഹൃസ്വചിത്രത്തിലൂടെയാണ് മധു ഹൃസ്വ ചിത്രത്തിൽ അവതരിക്കുന്നത്. ബാങ്കിങ് അവേഴ്സ് എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായ ലീമോ ഫിലിംസിന്റെ അമരക്കാരനായ ഫെബിൻ കണിയാലിയാണ് ഈ ഹൃസ്വ ചിത്രം നിർമ്മിക്കുന്നത്. കത്തോലിക്കാ പുരോഹിതനായി പ്രധാനപ്പെട്ട റോളിൽ എത്തുന്ന മധുവിനെ കൂടാതെ അരുൺ കുമാർ (മാസ്റ്റർ അരുൺ), ഷാജു, മുഹമ്മദ് ലുക്ക്മാൻ, ഗായത്രി എന്നിവരും പ്രധാന റോളുകളിൽ ഈ ചിത്രത്തിൽ എത്തുന്നുണ്ട്. പാലക്കാട്ടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി, പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം വേറിട്ടതും നൂതനവുമാണ് എന്ന അണിയറ പ്രവർത്തകർ അറിയിച്ചു. കേവലം ഒരു നേരംപോക്ക് എന്ന രീതിയിൽ ഹൃസ്വ ചിത്രത്തെ സമീപിക്കാതെ, അർപ്പണബോധത്തോടും, ഗൗരവത്തോടും കൂടെ, ഒരു ഉത്തമ കലാസൃഷ്ടിക്കുള്ള അവസരമായി ഹൃസ്വ ചിത്ര മേഖലയെ കാണുന്ന ഫിലിപ്പ് കാക്കനാട്ടിന്റെ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തവയാണ്. മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ കഥ, ഇന്നത്തെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയവും സംവിധായകന്റെ പ്രതിഭാ തിളക്കവും കഠിന പ്രയത്നവുമാണ് ഈ സംരഭത്തിന് മുന്നിട്ടിറങ്ങുവാൻ പ്രചോദനമായത് എന്ന് നിർമ്മാതാവും ചിക്കാഗോയിലെ സ്ഥിര താമസക്കാരനുമായ ഫെബിൻ കണിയാലിൽ അറിയിച്ചു.