ലോങ്ങ്ഐലന്റ് ∙ മൂന്നു വയസ്സ് പ്രായമുള്ള ഇരട്ട സഹോദരന്മാർ ആന്റണിയും നിക്കോളസും വീട് മുറ്റത്തുള്ള നീന്തൽ കുളത്തിൽ മുങ്ങി മരിച്ചു. ജൂലൈ 26 ബുധനാഴ്ച്ച രാവിലെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞു വന്നതിനുശേഷം കുട്ടികളുടെ മാതാവ് ഉറങ്ങാൻ കിടന്നു. തൽസമയം ഇരുവരും സമീപമുള്ള ബഡ്ഡിൽ തന്നെ കിടന്നിരുന്നതായി ഇവർ പറയുന്നു. പിന്നീട് ഉറക്കം ഉണർന്ന് നോക്കിയപ്പോൾ കുട്ടികളെ കാണാനില്ല. ജനലിലൂടെ വീട്ടുമുറ്റത്തുള്ള നീന്തൽ കുളത്തിലേക്ക് നോക്കിയപ്പോൾ പൂളിൽ ഒരു കുട്ടി പൊങ്ങി കിടക്കുന്നു. ഉടനെ അമ്മ ഓടിയെത്തി കുട്ടിക്ക് സിപിആർ നൽകി. മറ്റേ കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ ഫയർ ഫോഴ്സിനെ വിളിച്ചു. അവർ കുളത്തിൽ മുങ്ങി തപ്പി മറ്റേ കുട്ടിയേയും പുറത്തെടുത്തു. ഇരുവരേയും പ്ലെയിൻ വ്യു ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചു വയസ്സുള്ള ഇവരുടെ സഹോദരൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പിതാവ് ജോലിയിലും ഇതൊരു അപകടമരണമായിട്ടാണ് കാണുന്നതെന്ന് സഫോൾക്ക് കൗണ്ടി പൊലീസ് ഡിറ്റക്റ്റീവ് ലഫ്റ്റനന്റ് കെവിൻ പറഞ്ഞു. വേനൽ ശക്തിപ്പെട്ടതോടെ നീന്തൽകുളത്തിലുള്ള മരണവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
നീന്തൽക്കുളം ഉള്ള വീട്ടീലെ മാതാപിതാക്കൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് കെവിൻ പറഞ്ഞു.