ന്യൂയോർക്ക്: ആണവ പരീക്ഷണ ഭീഷണിയുമായി മുന്നോട്ടുപോയാൽ ഉത്തര കൊറിയയെ പൂർണമായി തകർക്കാൻ മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. പ്രസിഡൻറായി ചുമതലയേറ്റെടുത്ത ശേഷം യു.എൻ പൊതുസഭയിൽ നടത്തിയ ആദ്യ പ്രസംഗത്തിലാണ് ട്രംപ് ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ചത്. ഉത്തര കാെറിയൻ നേതാവ് കിം ജോങ് ഉന്നിനെ മിസൈൽ മാൻ എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തിൻെറ നടപടികൾ ആത്മഹത്യാപരമാണെന്ന് കൂട്ടിച്ചേർത്തു. എന്തും നേരിടാനുള്ള കരുത്ത് അമേരിക്കക്കുണ്ട്. തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ല. സൗഹൃദമാണ് തങ്ങൾക്ക് താൽപര്യം. പക്ഷേ, ലോകത്തിനാകെ ഭീഷണിയാകുന്ന നടപടികളുമായി ഉത്തര കൊറിയ മുന്നോട്ടുപോയാൽ തങ്ങൾക്ക് വേറെ മാർഗമുണ്ടാവില്ല. ഉത്തര കൊറിയയുടെ സമ്പൂർണ നാശമായിരിക്കും ഫലം. അത് വേണ്ടിവരില്ലെന്ന് പ്രത്യാശിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
ഒബാമയുടെ കാലത്തുണ്ടാക്കിയ ഇറാൻ - യു.എസ് ആണവകരാർ അമ്പരപ്പിക്കുന്നതാണ്. അക്രമവും തീവ്രവാദവും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. സാമ്പത്തികമായി തകർച്ച നേരിടുന്ന ഇത്തരം രാഷ്ട്രങ്ങളുമായി കരാർ ഉണ്ടാക്കിയത് അബദ്ധമാണ്. നശീകരണം തുടരുന്നതിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ എല്ലാ രാജ്യങ്ങളും അമേരിക്കയോടൊപ്പം നിൽക്കണം. തീവ്രവാദ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം.
ഇസ്ലാമിക തീവ്രവാദം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തൻെറ രാജ്യത്തിനും ലോകത്തിനും ഭീഷണിയാണിത്. ഇതിന് സഹായം ചെയ്യുന്ന രാജ്യങ്ങൾ തന്നെ ഇത് അവസാനിപ്പിക്കാനും ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.