ഷിക്കാഗോ: ഒരു മതേതര ജനാധിപത്യ ഇന്ത്യ എന്ന സ്വപ്നം നിലനിര്‍ത്താന്‍ ഓരോ ഭാരതീയനും ജാഗരൂകരായിരിക്കണമെന്ന് ഡോ. മാത്യു കുഴലനാടന്‍ അഭിപ്രായപ്പെട്ടു. ഐ.എന്‍.ഒ.സി യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ഭാരതത്തിന്റെ നില എല്ലാ തലങ്ങളും വളരെ ശോചനീയമായ രീതിയില്‍ അധപതിച്ചു കൊണ്ടിരിക്കുകയാണെന്നും, ഭരണ വൈകല്യങ്ങള്‍കൊണ്ട്, ഐകാധിപത്യ പ്രവണതയോടെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി- അമിത് ഷാ കൂട്ടുകെട്ട് രാജ്യ താത്പര്യങ്ങള്‍ക്കു ക്ഷതമേല്‍പ്പിക്കുന്നതും മതേതരത്വം ബലികഴിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിലെ ശക്തികേന്ദ്രങ്ങളായ പ്ലാനിംഗ് കമ്മീഷന്‍, പഞ്ചവത്സര പദ്ധതി തുടങ്ങിയ ഗവണ്‍മെന്റ് പ്രവര്‍ത്തന മണ്ഡലങ്ങള്‍ മരവിപ്പിക്കുകയും, ജുഡീഷ്യറിയില്‍ കയ്യേറ്റം, സാമ്പത്തിക രംഗത്ത് അരാജകത്വം, ജി.എസ്.ടി മൂലം വന്ന കെടുതികള്‍, തൊഴില്‍ രംഗത്ത് വന്നുചേര്‍ന്ന ഗുരുതര വീഴ്ചകള്‍, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചകള്‍ തുടങ്ങി നിരവധി വീഴ്ചകള്‍ വരുത്തി മനപൂര്‍വ്വമായി, പക്ഷപാതപരമായി ബി.ജെ.പിക്കും, ഏതാനും ചില വന്‍കിട വ്യവസായികള്‍ക്കുമായി സാമ്പത്തിക രംഗം മൊത്തമായി അട്ടിമറി നടത്തുകയും ചെയ്ത് ഇന്ത്യാ രാജ്യത്തെ പിന്നോട്ട് നയിക്കുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്നും ഇതിനെതിരായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും മാത്യു കുഴലനാടന്‍ പ്രസ്താവിച്ചു.

ഐ.എന്‍.ഒ.സി. യു.എസ്.എ കേരളാ ചാപ്റ്റര്‍ നാഷണല്‍ വൈസ് ചെയര്‍മാന്‍ തോമസ് മാത്യു പടന്നമാക്കലിന്റെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തിലേക്ക് വിശിഷ്ട വ്യക്തികളെ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പോള്‍ പറമ്പി പരിചയപ്പെടുത്തി. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയും, യൂത്ത് കോണ്‍ഗ്രസിന്റെ അമരക്കാരനും, ഡല്‍ഹി ലോ കോളജ് അധ്യാപകനുമായ ചാണ്ടി ഉമ്മന്‍, ഇന്നു ഭാരതം അനുഭവിക്കുന്ന വെല്ലുവിളികളെ അവലോകനം ചെയ്ത് ദീര്‍ഘനേരം സംസാരിച്ചു. സാമ്പത്തിക തകര്‍ച്ച നേരിടുന്ന ഭാരതം എല്ലാ വികസന രംഗത്തും പിന്നോക്കം പോകുകയും തൊഴിലില്ലായ്മ, വ്യവസായ തകര്‍ച്ച തുടങ്ങി അതി ഗുരുതരമായ പ്രതിസന്ധിയാണ് ഭാരതം നേരിടുന്നതെന്നും ചാണ്ടി ഉമ്മന്‍ അനുസ്മരിച്ചു.

സ്വതന്ത്ര ഭാരതത്തിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തുകയും, കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ രാജ്യമാകമാനം ഭീതിജനകമായ രീതിയില്‍ ജനാധിപത്യ വ്യവസ്ഥ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും, വര്‍ഗ്ഗീയ ധ്രുവീകരണം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുകയാണെന്നും ഐ.എന്‍.ഒ.സി യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം പ്രസ്താവിച്ചു. ഭാരത്തെ ബഹുദൂരം പിന്നോട്ട് നയിക്കുന്ന ഒരു ഗവണ്‍മെന്റിനെയാണ് നരേന്ദ്ര മോഡി- അമിത് ഷാ കൂട്ടുകെട്ട് നയിക്കുന്നതെന്നും, ഇതിലൂടെ ഇന്ത്യയുടെ പതനം കണ്ട് ഓരോ ഇന്ത്യക്കാരനും ദുഖിക്കുകയാണെന്നും ജോര്‍ജ് ഏബ്രഹാം വ്യക്തമാക്കി. കേരളാ ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് ടി. ഉമ്മന്റെ സന്ദേശം വായിക്കുകയും, കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍, ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ് ഹര്‍ബചന്‍ സിംഗ്, സെക്രട്ടറി ജനറല്‍ മൊഹീന്ദര്‍ സിംഗ്, കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍, രാജന്‍ പടവത്തില്‍, സജി കരിമ്പന്നൂര്‍, പി.പി. ചെറിയാന്‍, ഫൊക്കാന മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, സണ്ണി വള്ളിക്കളം, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, മിഡ്‌വെസ്റ്റ് റീജിയന്‍ പ്രസിഡന്റ് വര്‍ഗീസ് പാലമലയില്‍, പ്രൊഫസ്സര്‍ തമ്പി മാത്യു, ജോഷി വള്ളിക്കളം തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു. ജസ്സി റിന്‍സി സ്വാഗതവും, കേരള ചാപ്റ്റര്‍ സെക്രട്ടറി സന്തോഷ് നായര്‍ നന്ദിയും പ്രകാശിപ്പിച്ചു.

വാര്‍ത്ത അയച്ചത്: തോമസ് മാത്യു പടന്നമാക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here