എന്റെ ആലയം പ്രാർത്ഥനാലയം നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി.
യേശു യരുശലേം ദൈവാലയത്തെ ശുദ്ധീകരിക്കുന്നതാണ്‌ ഓശാനയുടെ പരമ പ്രധാനമായ സന്ദേശം.
(മത്തായി 21:1214 , മർക്കോസ് 11:1517 , ലൂക്കോസ് 19:4546 ,യോഹന്നാൻ 2:1317)

വർഷങ്ങളായി ദൈവാലയത്തെ കച്ചവട സ്ഥാപനങ്ങളായി കണ്ട് അവയിൽ വില്പന നടത്തി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് കൈപ്പറ്റിയിരുന്ന മഹാപുരോഹിതനും ശാസ്ത്രിമാർക്കും ഏറ്റ വലിയ ഒരു തിരിച്ചടിയായിരുന്നു യെശുവിന്റെ പ്രതികരണം. ചോദ്യചെയ്യപ്പെടാത്ത ശക്തികളായി വളരുകയും ചോദ്യം ചെയ്യുന്നവരെ ന്യായപ്രമാണത്തിന്റെ തെറ്റായ വിശകലനത്തിലൂടെ നിശ്ബദ്ദരാക്കുകയും കായികമായും നേരിടുകയും ചെയ്തിരുന്ന ദൈവാലയ പ്രമാണികൾക്ക് യേശു ഉചിതമായ മറുപിടി ന്യായപ്രമാണത്തിൽ നിന്ന് നൽകുകയും അവരെ കായികമായി തന്നെ നേരിടുകയും ചെയ്യുന്നു. ദൈവാലയത്തിൽ നിന്ന് മാറി നിൽക്കേണ്ടീ വന്നവരെല്ലാം / അധികാരികൾ മാറ്റി നിർത്തിയവരെല്ലാം യേശുവിന്റെ അടുക്കലേക്ക് ദൈവാലയത്തിലേക്ക് വരുന്നു. മതനേതാക്കൾക്കുള്ള ശക്തമായ മുന്നറിയിപ്പായ്യിരുന്നു യേശുവിന്റെ ശബ്‌ദ്ദം. നീതിക്കുവേണ്ടീ , ന്യായത്തിനു വേണ്ടീ സമൂഹത്തിൽ പാർശ്വവൽക്കരിക്കപെടേണ്ടിവന്നവർക്കു വേണ്ടീ യേശു ശബ്ദ്ദം ഇന്നും ഉയരുന്നു. മതനേതാക്കളും അധികാരികളും ഇന്നും ഇത് തിരിച്ചറിയുന്നില്ല. തങ്ങളെ ചോദ്യം ചെയ്യുന്ന യേശുവിനെ കൊല്ലാൻ തന്നെ അവർ തീരുമാനിക്കുകയും ചെയ്യുന്നു.
തെറ്റ് ചെയ്യുന്നവർക്ക് ദൈവാലയത്തിന്റെ പേരിൽ സംരക്ഷണം ഒരുക്കുകയല്ലേ ഇന്ന് ദൈവാലയത്തെ പ്രാർത്ഥനാലയം ആയി സംരക്ഷിക്കെണ്ടവർ ചെയ്യുന്നത്? തിന്മ ചെയ്യുന്നവരെ/ചെയ്തവരെ ദൈവാലയത്തിൽ സ്വികരിച്ചിരുത്തകയും അവർക്ക് ജയ് വിളിക്കുകയും ചെയ്യുമ്പോൾ അവരാൽ പീഡനവും നഷ്ടവും ഏറ്റുവാങ്ങേണ്ടി വന്നവരെ ദൈവാലയത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. യേശു ചെയ്ത പ്രവൃത്തിയുടെ കടകവിരുദ്ധമായ ചെയ്തികൾ.

മതഭക്തി, പള്ളിഭക്തി, വ്യക്തിഭക്തി തുടങ്ങി ആധുനികഭക്തികൾ നിരവധി.
ശൗലേ ശൗലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തിന് ? സ്നേഹത്തോടു കൂടിയ യേശുക്രിസ്തുവിന്റെ ഈ കരച്ചിൽ ശൗലിനെ പൗലോസാക്കി മാറ്റിയെങ്കിലും കർത്താവിന്റെ കരച്ചിലിന്റെ ശബ്ദം കേൾക്കാൻ കഴിയാത്ത ആധുനിക ശൗലുമാർ ഇന്നും ദേവാലയം കള്ളകച്ചവടകേന്ദ്രങ്ങളാക്കി മാറ്റുന്നു.

“അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു. ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു, ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.”

ഇടയന്മാർ സാധാരണക്കാർക്കും, പാവപ്പെട്ടവര്ക്കും സമീപിക്കാൻ സാധിക്കാത്ത സാഹചര്യം.
• ആർഭാടജീവിതം ശൈലിയാക്കുന്ന നേതൃത്വം
• സമൂഹത്തിലെ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളോട് ഇടയന്മാരുടെ പ്രതികരണങ്ങൾ.
• വിശ്വാസികളോടുള്ള ധാര്ഷ്ട്യത്തോടെയുള്ള പെരുമാറ്റങ്ങൾ
• സ്വാഭാവിക നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ
• സ്ഥാപനവല്ക്കരിക്കപ്പെടുന്ന ആദ്ധ്യാത്മികത
• കമ്പോളവല്ക്കരിക്കപ്പെടുന്ന ആഘോഷങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.
• മത, ജാതി ഭേദ്യമെന്യേ ഒരു മാത്സര്യക്കളരിയാവുന്ന ആഘോഷങ്ങൾ
• ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം
• കുടുംബ പ്രശ്‌നങ്ങളും കടക്കെടുതികളും മൂലമുൾള അപമാനഭയത്താൽ ദേവാലയം ഉപേക്ഷിക്കേണ്ടിവന്നവർ
• ആവശ്യത്തേക്കാളും, സൗകര്യങ്ങളെക്കാളും അധികമായി ആകര്ഷണത്തിനും ആഡംബരത്തിനും ആര്ഭാടത്തിനും മുന്തൂക്കം കൊടുക്കുന്ന ഇടവകകൾ
• സഭയുടെ സ്ഥാപനങ്ങളിൽ പലതും വ്യക്തികളുടെ പേരും പെരുമയും നിലനിര്ത്തുന്നതിനുള്ള ഉപാധികളായി മാറുന്നതും അവ തമ്മിൽ അനാരോഗ്യകരമായ മത്സരങ്ങളും നടക്കുന്നതും
• ദേവാലയ നിര്മ്മാണത്തിൽ പണക്കൊഴുപ്പിന്റെ സ്വാധീനം. *പ്രൗഢിക്കും ആകർഷകത്വത്തിനും പണക്കൊഴുപ്പിനും പ്രാധാന്യം നൽകികൊണ്ടുള്ള ദേവാലയ പുനർനിര്മ്മാണങ്ങൾ:കേവലം പിരിവുകൾ നൽകാൻ മാത്രമായി വിധിക്കപ്പെട്ട വിശ്വാസികൾ. പള്ളിയും പള്ളിമേടകളും പൊളിക്കുകയും പുതുക്കി പണിയുകയും, മതിലുകൾ, കുരിശടികൾ, സ്വർണ കൊടിമരങ്ങൾ, വെടിക്കെട്ടുകൾ, തിരുശേഷിപ്പ് കച്ചവടം. ദേവാലയം അലങ്കരിക്കാൻ ലക്ഷങ്ങൾ ചെലവിടുമ്പോൾ അത് ദേവാലയ ചൈതന്യത്തിന് ചാരുത പകരുന്നില്ല എന്നതു ഓര്ക്കണം. ഓരോ അനാവശ്യവും ആവശ്യമാക്കി മാറ്റുമ്പോൾ ജീവിതത്തിന്റെ പുറമ്പോക്കിൽ അനേകർ ജീവിക്കുന്നു എന്നതും നാം മറന്നു പോവുന്നു.
• സാമ്പത്തിക സമൃദ്ധി സഭയുടെയും ക്രിസ്തീയ കുടുംബത്തിന്റെയും ആത്യന്തിക ലക്ഷ്യമായ മാറി.
• ചില ആഘോഷങ്ങൾ കുടുംബങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും സമ്പത്തും കുലമഹിമയും വിളംബരം ചെയ്യാനുള്ള വേദികളായി മാറുന്നു.
• മദ്യപാനത്തിന്റെയും അനാവശ്യമായ വൈദേശിക സംസ്‌കാരങ്ങളുടെയും രംഗവേദികളാക്കിയതുമൂലം മനംമടുത്തു മാറി നിൽക്കുന്നവർ
• ഇടവകകളിലെ അനാവശ്യമായ ‘ഫോര്മാലിറ്റി’കൾ മൂലം സഭ വിടേണ്ടിവന്നവർ
• വിദ്യാഭ്യാസകച്ചവടവും ആതുരസേവനവിതരണവും മൊത്തവ്യാപാരമായി വിലപേശുന്ന കമ്പോള സംസ്‌കാരം സാധാരണ വിശ്വാസികളെ പുത്തൻ സഭകളിലേക്കു ചേക്കേറുവാൻ നിർബന്ധിതരാകുന്നു. യെരുശലേം ദേവാലയത്തിൽ ചെങ്ങാലിവില്പനക്കാരെ ചാട്ടവാർ കൊണ്ടടിച്ചു പുറത്താക്കിയ കർത്താവ് വീണ്ടും വരുവാൻ താമസിക്കുന്നത് ഭാഗ്യമോ നിർഭാഗ്യമോ എന്നറിയില്ല.
‘അല്പനേരക്രിസ്ത്യാനി’കളുടെ എണ്ണം സഭകളിൽ കൂടിവരുന്നു. ദേവാലയത്തിനകത്തു വരുമ്പോൾ വിശ്വാസിയുടെ മുഖം മൂടിയണിയുകയും അതിനു പുറത്തു ഏതു മാർഗ്ഗത്തിലൂടെയും അത്യാഡംബരമായി ജീവിക്കുകയും ചെയ്യുക എന്നത് ഒരു ശൈലിയായി മാറുന്നു. തന്നിൽ അർപ്പിതമായ കര്ത്തവ്യങ്ങൾ അനുഷ്ഠിക്കുകയും അര്ത്ഥവത്തായി, മാതൃകയായി ജീവിക്കുകയും ചെയ്യുന്നവരുടെ എണ്ണം കുറയുന്നു. ജീവിതം കൊണ്ട് സംസാരിക്കുന്നവരുടെ എണ്ണം കുറയുകയും നാവു കൊണ്ടു സംസാരിക്കുന്ന നേതാക്കളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തത് വിശ്വാസികളുടെ സഭകളോടുള്ള അകൽച്ചക്കു കാരണമാകുന്നുണ്ട്. വിശ്വസ്തതയും ആത്മാർഥതയും കുറഞ്ഞുവരുന്നതും, ആത്മീയത അഭിനയിക്കുന്നവരുടെ എണ്ണം കൂടുന്നതും വിശ്വാസികളെ സഭയിൽ നിന്നകറ്റുന്നു.
ലാളിത്യം ക്രൈസ്തവസഭകളിൽ കുറയുന്നു
‘ജീവിതത്തിലെ ലാളിത്യം’ ക്രൈസ്തവസഭകളിൽ കുറയുന്നു എന്നതാണ് ഉത്തരാധുനികതയുടെ പ്രത്യേകത. അത്യാവശ്യത്തിനു പോലും ലഭിക്കാതെ വരുമ്പോഴും ‘മതി’ എന്നു പറയാനുൾള ആർജവത്വമാണ് ആത്മീയശക്തിയുടെ ലാളിത്യം. നസ്രായനായ യേശുക്രിസ്തുവിന്റെയും ശിഷ്യരുടെയും മാതൃക അനുകരിച്ച് ലളിതജീവിത ശൈലിയിലേയ്ക്ക് മാതൃകയാകേണ്ടവർ മാറണം. മനോഭാവത്തിലും പ്രവര്ത്തനശൈലികളിലും, കൂടുതല് ലാളിത്യം പുലർത്തണം. സമൃദ്ധിയുടെ സംസ്‌ക്കാരത്തില് ജീവിക്കുന്ന ആധുനിക സമൂഹത്തിൽ, യേശുക്രിസ്തുവിന്റെ ജീവിതത്തിലെ ലാളിത്യമെന്ന നന്മ കാട്ടികൊടുക്കുവാൻ അസാമാന്യമായ ആത്മാർത്ഥതയും ധീരതയും നേതാക്കൾക്ക് അനിവാര്യമാണ്. എന്നാൽ ഇന്ന് വിപരീതദിശയിൽ ഉപഭോഗസംസ്‌കാരത്തിലും, വ്യക്തിപൂജയിലും സ്വാധീനിക്കപ്പെട്ടുമലിനമാക്കപ്പെടുന്നു ആധുനികക്രൈസ്തവനേതൃത്വം. ആന്തരികസ്വാതന്ത്ര്യമുള്ളിടത്തേ ആവശ്യങ്ങളില് നിന്നുൾള വിടുതൽ സാധ്യമാകൂ. കൊളുത്തിപ്പിടിക്കുവാനോ, ഒട്ടിപ്പിടിക്കുവാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമാണത്. ഈ നാളിലെങ്കിലും സമാധാനത്തിനുള്ളത് നീ അറിയണം. യെരുശലേം ദേവാലയം അറിഞ്ഞില്ല, മതപുരോഹിതന്മാർ അറിഞ്ഞില്ല. ശാസ്ത്രിമാരും പരീശന്മാരും അറിഞ്ഞില്ല. സദൂക്യർ അറിഞ്ഞില്ല, എരിവുകാർ അറിഞ്ഞില്ല.

വാസ്തവത്തിൽ പ്രാർത്ഥനാലയങ്ങളിൽനിന്നു പുറത്താക്കപ്പെടേണ്ടവർ, അവയെ കൊള്ളക്കാരുടെ ഗുഹകളാക്കുന്നവരാണ്.
ഇടയന്റെ ജീവിതവിശുദ്ധി പരമപ്രധാനമാണ്.
അധികാരി എന്ന ഭാവം വെടിഞ്ഞു പകഷപാതം കാണിക്കാതെ, ഗ്രൂപ്പ് പിടിക്കാതെ തന്റെ ചുമതലയിലുൾള ഇടവകയിലെ, സഭയിലെ വിശ്വാസികളെ എല്ലാവരെയും ഒരുപോലെ കാണുകയും നീതിയുടെയും, സത്യത്തിന്റെയും മാർഗത്തിൽ പുരോഹിതരും അല്മായരും തമ്മിലുൾള പരസ്പരബഹുമാനവും, വ്യക്തിബന്ധവും, സ്‌നേഹവും, കരുതലും വളർത്തുകയും ചെയ്താൽ ഒരളവുവരെ വിശ്വാസി സമൂഹത്തെ ചിതറി പോകാതെ പരിരക്ഷിക്കുവാൻ സാധിക്കും.
ആടുകളുടെ ചോര കുടിക്കുന്ന ഇടയന്മാർ സഭയെ നശിപ്പിക്കും. രണ്ടു കണ്ണുകൾ കൊണ്ട് മാത്രം നോക്കി കാണുന്ന ഇടയനെ അനേകം കണ്ണുകളിലൂടെയാണ് വിശ്വാസികൾ നോക്കികാണുന്നത് എന്ന യാഥാർഥ്യം ചിലപ്പോഴെങ്കിലും മറന്നു പോകുന്ന ഇടയന്മാർ. ഇടയന്റെ നോട്ടം, പെരുമാറ്റങ്ങൾ, സ്പർശനം, സംസാരങ്ങൾ, സുതാര്യത തുടങ്ങി നിരവധി കാര്യങ്ങളിൽ ഇടയന്മാർ ശ്രദ്ധിച്ചില്ലെങ്കിൽ ആടുകൾ ചിതറിപ്പോകും.
സമ്പത്തിന്റെയും, അധികാരത്തിന്റെയും, പ്രൗഡിയുടെയും, സുഖലോലുപതയുടെയും കയത്തിൽ മുങ്ങി കുളിക്കുന്ന ഗോവിന്ദച്ചാമിമാരായ ഇടയന്മാർ വിശ്വാസികളെ സഭകളിൽ നിന്നകറ്റും. തങ്ങൾക്ക് ദൈവദാനമായി കിട്ടിയ കൊച്ചു രാജ്യം ഭരിച്ച് സുഖിച്ച് ജീവിച്ച് മരിക്കുന്നു. കാപട്യത്തിന്റെ പര്യായമായ ഇവർ ദൈവവചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദരിദ്രജീവിതത്തെപ്പറ്റിയും സഹനജീവിതത്തെപ്പറ്റിയും നീണ്ട പ്രസംഗങ്ങൾ നടത്തുന്നു. ചെമ്മരിയാടുകളെ നയിക്കുന്ന കപടവേഷ ധാരികളായ പുരോഹിത ഇടയതാരങ്ങൾ ബലിപീഠത്തിൽ ക്രിസ്തുവിന്റെ ബലിയെ വെറും പ്രഹസനങ്ങളാക്കി മാറ്റി സഭയെ ദിനംപ്രതി തകർത്തുകൊണ്ടിരിക്കുന്നു. സത്യവും നീതിയും ധർമവും എന്താണെന്നു നന്നായി മനസ്സിലാക്കിയിട്ടു ള്ള, ഏറെ അറിവും പഠിപ്പുമുൾള വൈദികന്മാര് ഗോവിന്ദച്ചാമിയെപ്പോലെ പെരുമാറുമ്പോള് എന്തുകൊണ്ട് വിശ്വാസികള് പള്ളിയില് നിന്നകലുന്നു എന്ന ചോദ്യം ചോദിക്കാതിരിക്കുന്നതാണ് നല്ലത്. പള്ളിയില് നിന്നും പള്ളീലച്ചന്മാരിൽ നിന്നും പരമാവധി അകന്നു നിൽക്കുന്നതാണ് നല്ലത് എന്നു ശരാശരി ക്രിസ്ത്യാനി വിചാരിക്കുന്നുണ്ടെങ്കില് അത് മേല്പ്പറഞ്ഞ ഗഡികളുടെ കുഴപ്പം കൊണ്ടു തന്നെയാണ്.
മുഖസ്തുതികളിൽ കോൾമയിർ കൊള്ളുന്ന മതമേലദ്ധ്യക്ഷന്മാർ. അത് സ്വയം പൂജയാണ്. അതിലുള്‌പ്പെട്ടിരിക്കുന്ന വ്യക്തിക്കും അയാളുമായി ബന്ധപ്പെട്ടവര്ക്കും, അയാൾ ഉള്‌പ്പെടുന്ന സമൂഹത്തിനും അതു ഗുണം ചെയ്യിൽല. യഥാര്ത്ഥ പ്രശ്‌നം അതൊരുതരം മാനസിക വിഭ്രാന്തിയാണ്. ഇത് പിടിപെട്ടിരിക്കുന്ന പലരും അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമാണ്. മിക്കപ്പോഴും അധികാരികൾ ആത്മാനുരാഗികളാണ്. സഭാമേലദ്ധ്യക്ഷന്മാർ പലപ്പോഴും ആത്മാനുരാഗികളായിരുന്നിട്ടുണ്ട് – കൊട്ടാര വിദൂഷകരുടെ മുഖസ്തുതികളില് കോള്മയിർ കൊള്ളുന്ന ആത്മാനുരാഗികള്. ‘ഈ കൊട്ടാര വിദൂഷകരാണ് സഭാനേതൃത്വത്തെ കുഷ്ഠരോഗികളാക്കുന്നത്. വിശ്വാസികളെ സഭകളിൽ നിന്നകറ്റുവാൻ ഈ കൊട്ടാര വിദൂഷകരുടെ മുഖസ്തുതിസംസ്‌കാരം കാരണമാകുന്നു.
ദേവാലയങ്ങളിലെ ഹാജർ നില കുറവാണെങ്കിലും ദൈവവിശ്വാസം ഉള്ളവർ കൂടുന്നു എന്നത്യാഥാർഥ്യമാണ്. വിശ്വാസം എന്തായിരുന്നാലും, ആഭരണങ്ങളും, വസ്ത്രങ്ങളും പ്രദർശിപ്പിക്കുവാന് കിട്ടുന്ന അവസരങ്ങള് അതിനുൾള ഏറ്റവും നല്ല വേദികള് ആയി മാറുന്നില്ലേ നമ്മുടെ ആരാധനാലയങ്ങൾ പോലും. ഒരു കണക്കിന് പറഞ്ഞാല്, അമേരിക്കയിലെ ദേവാലയങ്ങളും കലാസാംസ്‌കാരിക സംഘടനകളും തമ്മിൽ വലിയ വിത്യാസം അനുഭവപ്പെടുന്നിൽല. രണ്ടിടങ്ങളിലും കലാഅഭ്യസപ്രകടനങ്ങള്, സാംസ്‌കാരിക പഠനങ്ങള്, ഗ്രൂപ്പു രാഷ്ട്രീയം, അധികാരകസേര, പടലപിണക്കങ്ങൾ, കാലുവാരൽ, കുതികാല് വെട്ട്, തൊഴുത്തിൽ കുത്ത്, പണപ്പിരിവിവ്, പണം വെട്ടിപ്പ്, കുപ്പിയില് ഇറക്ക്, കുഴിയില് വീഴ്ത്തല്, മദ്യപാനം തുടങ്ങി മലയാളികളുടെ കൂട്ടായ്മയിലെ സ്ഥിരം കലാപരിപാടികൾ ദേവാലയങ്ങളിലും അരങ്ങേറുന്നു. ഇതുമൂലം മനംമടുത്തു സഭകൾ വിട്ടുപോകുന്നവരും, ദേവാലയഅനുഭവത്തിൽ നിന്ന് മാറി നിൽക്കുന്നവരും കുറവല്ല

LEAVE A REPLY

Please enter your comment!
Please enter your name here