കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.ക്രിമിനല്‍ നടപടിക്രമവും തെളിവ് നിയമവും അനുസരിച്ച് പ്രതിയെന്ന നിലയിലുള്ള അവകാശം സംരക്ഷിക്കണമെന്നാണ് ദിലീപ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നാണ് പൊലീസിന്റെ നിലപാട്. ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം നടക്കും.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ തുടങ്ങരുതെന്ന ദിലീപിന്റെ ആവശ്യവും സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നില്ല.

കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ വിചാരണസമയത്തു പൊലീസ് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവസ്വഭാവമുള്ള ചില രേഖകളും നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളും ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിനു കൈമാറിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here