കൊച്ചി: ഫോർട്ട് കൊച്ചിയിൽ യാത്രാബോട്ട് മീൻപിടുത്ത ബോട്ടുമായി കൂട്ടിയിടിച്ച് 6 മരണം . മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത. കൊച്ചിയിലെ കമാലക്കടവിലാണ് സംഭവം.കോസ്‌റ്റ്ഗാർഡും മറൈൻ വിഭാഗവും തെരച്ചിൽ നടത്തുന്നു. വൈപ്പിനിലേക്ക് പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്. സ്ഥലത്തെത്തിയ കോസ്റ്റ് ഗാർഡും മറൈൻ വിഭാഗവും പരിശോധന നടത്തുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. കാലപ്പഴക്കം ചെന്ന ബോട്ടായിരുന്നു അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിച്ച ഉടൻ ബോട്ട് രണ്ടായി പിളരുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇടിയുടെ ശക്തിയിൽ മൽസ്യബന്ധന ബോട്ടിലെ ഡീസൽ ടാങ്ക് പൊട്ടി. ഇന്ധനം വെള്ളത്തിൽ കലങ്ങുകയും ചെയ്തു. ഡീസൽ കലർന്ന വെള്ളം ശ്വാസകോശത്തിൽ കയറിയതാണ് പലരുടെയും നില ഗുരുതരമാക്കിയത്. ഇതേത്തുടർന്ന് കെമിക്കൽ ന്യുമോണിയ ബാധിച്ച ഇവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, ബോട്ടിൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ആഴം വർധിക്കുന്നതിന് ഇതും കാരണമായി.

മൽസ്യബന്ധന വള്ളത്തിലിടിച്ചു തകർന്നു മുങ്ങിയ ബോട്ട് കരക്കടുപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 1.40തോടെയാണ് അപകടമുണ്ടായത്. കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രബോട്ട് രണ്ടായി പിളർന്ന് തലകീഴായി മറിയുകയായിരുന്നു. വൈപ്പിൻ ഭാഗത്തുനിന്നുവന്ന മൽസ്യബന്ധന ബോട്ടാണ് കൂട്ടിയിടിച്ചത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയായിരുന്നു അപകടം. രണ്ട് പുരുഷൻമാരും രണ്ട് സ്ത്രീകളും രണ്ടു കുട്ടികളുമാണ് മരിച്ചത്. എന്നാൽ എട്ടു മൃതദേഹങ്ങൾ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം, ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലുള്ള നാല് മൃതദേഹങ്ങളിൽ ആറു പേരെ തിരിച്ചറിഞ്ഞു. വൈപ്പിൻ അഴീക്കൽ സ്വദേശി സൈനബ, ഫോർട്ട് കൊച്ചി അമാരവതി സ്വദേശി വോൾഗ(12), മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീർ, കാളമുക്ക് സ്വദേശി അയ്യപ്പൻ, ഫോർട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശി സിന്ധു എന്നിവരുടെ മൃതദേഹമാണു തിരിച്ചറിഞ്ഞത്. പനയപ്പള്ളി ഗൗതം ആശുപത്രിയിൽ 45 വയസുള്ള സ്ത്രീയുടേയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഒരു പുരുഷന്റേയും മൃതദേഹം ഉണ്ടെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. നാലുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here