അഹമ്മദാബാദ്∙ പിന്നാക്ക വിഭാഗ (ഒബിസി) സംവരണം ആവശ്യപ്പെട്ട് പട്ടേൽ സമുദായക്കാർ ഗുജറാത്തിൽ നടത്തുന്ന പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം ഒൻപതായി. മരിച്ചവരിൽ പൊലീസുകാരും ഉൾപ്പെടുന്നു. ഇന്നലെ രാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടി. വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ഇതിനായി 5,000 സൈനികരെ വിന്യസിച്ചു. കാര്യങ്ങൾ നിയന്ത്രിക്കാൻ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അതേസമയം, അക്രമം ആർക്കും ഉപകാരമുണ്ടാക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  അഭ്യർഥിച്ചു. ചർച്ചകളിലൂടെ ഒരുമിച്ചിരുന്നു പ്രശ്നങ്ങൾ പരിഹരിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായ ബന്ദിന് ഹർദീക് പട്ടേൽ ആഹ്വാനം ചെയ്തു. അഹമ്മദാബാദിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് സമാധനം കൊണ്ടുവരാൻ എല്ലാ ശ്രമവും നടത്തുമെന്നു ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേൽ പറഞ്ഞു.പ്രകടനക്കാരും ദലിത് വിഭാഗക്കാരും തമ്മിൽ നഗരത്തിൽ പലയിടത്തും സംഘട്ടനവുമുണ്ടായി. പൊലീസുമായും പ്രകടനക്കാർ ഏറ്റുമുട്ടി. പൊലീസ് ചില സ്ഥലങ്ങളിൽ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. എന്നാൽ അക്രമങ്ങളിൽ നിന്നു പിൻമാറണമെന്നു പ്രക്ഷോഭങ്ങൾക്കു നേതൃത്വം നൽകുന്ന ഹർദീക് പട്ടേൽ പറഞ്ഞു.

അൻപതു ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഗുജറാത്ത് ഇപ്പോൾ ഈ പരിധിയിലെത്തി നിൽക്കുകയാണെന്നും ആനന്ദിബെൻ പട്ടേൽ അറിയിച്ചു. പട്ടേൽ സമുദായത്തിന്റെ ആവശ്യങ്ങൾ അവഗണിച്ചാൽ ഗുജറാത്തിൽ ഇനി താമര വിരിയില്ലെന്ന് ‘മഹാ ക്രാന്തി റാലി’യിൽ സമുദായ നേതാവും പ്രക്ഷോഭത്തിന്റെ തലവനുമായ ഇരുപത്തിയൊന്നുകാരനായ ഹർദീക് പട്ടേൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. സംവരണം നൽകിയില്ലെങ്കിൽ ഗുജറാത്തിൽ 2017ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു പരാജയമായിരിക്കുമെന്നു മുന്നറിയിപ്പും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here