വാഷിങ്ടൺ ∙ വെർജീനിയയിൽ പ്രാദേശിക ടെലിവിഷൻ ചാനലിനു വേണ്ടിയുള്ള ലൈവ് ഷോയ്ക്കിടെ റിപ്പോർട്ടറെയും ക്യാമറാമാനെയും വെടിവച്ചു കൊന്നു. ചാനലിലെതന്നെ മുൻ ഉദ്യോഗസ്ഥനാണ് കൊലപാതകത്തിനു പിന്നിൽ. ഇയാളെ പിന്നീടു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വെർജീനിയയുടെ തലസ്ഥാനമായ റിച്ച്മണ്ടിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ബെഡ്ഫോഡ് പ്രവിശ്യയിൽ രാവിലെ 6.45ന് ആണ് സംഭവം. റിപ്പോർട്ടർ അലിസൺ പാർക്കർ (24), ക്യാമറാമാൻ ആഡം വാർഡ് (27) എന്നിവരാണ് കൊല്ലപ്പെട്ടത്.
പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സ്മിത്ത് മൗണ്ടൻ തടാകത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ഫീച്ചർ ചിത്രീകരിക്കുമ്പോഴാണു വെടിവയ്പുണ്ടായത്. പ്രദേശത്തെ വ്യാപാര മേഖലയുടെ പ്രതിനിധിയായ വിക്കി ഗാർഡനർ എന്ന സ്ത്രീയുമായുള്ള അഭിമുഖം പകർത്തുന്നതിനിടെയാണ് അക്രമി തുരുതുരെ വെടിയുതിർത്തത്.