ന്യൂഡൽഹി∙ സംസ്ഥാന സർക്കാർ തയാറാക്കിയ മദ്യനയം ഭരണഘടനാ വിരുദ്ധമെങ്കിൽ സുപ്രീംകോടതിക്ക് റദ്ദാക്കാമെന്ന് കേരളം. പുതിയ മദ്യനയം വന്നപ്പോൾ ജോലി നഷ്ടമായവർക്ക് നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, മദ്യനയത്തിനെതിരെ ബാറുടമകൾ നൽകിയ ഹർജി സുപ്രീംകോടതി വിധിപറയാൻ മാറ്റി.
ബാർലൈസൻസ് പഞ്ചനക്ഷത്ര ഹോട്ടലുകൾക്കു മാത്രമേ നൽകൂവെന്ന് സർക്കാരിനു പിടിവാശിയെന്തിനെന്നു സുപ്രീം കോടതി ഇന്നലെ ചോദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ഹോട്ടലുടമകൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് വിക്രംജിത് സെന്നും ജസ്റ്റിസ് ശിവകീർത്തി സിങ്ങും ഉൾപ്പെട്ട ബെഞ്ചിന്റെ പരാമർശം.
വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക മദ്യനയത്തിന്റെ ലക്ഷ്യമല്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് അനുവദിച്ചത് ടൂറിസത്തെ പ്രോൽസാഹിപ്പിക്കാനാണെന്ന ബാറുടമകളുടെ വാദം കോടതി തള്ളി. പൊതുസ്ഥലങ്ങളിൽ മദ്യപാനം നിയന്ത്രിക്കുകയാണു മദ്യനയത്തിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ല. ബാറുടമകളുടെ വാദം സർക്കാരിന്റെ വായിൽ തിരുകാൻ ശ്രമിക്കരുതെന്നും കോടതി ഓർമിപ്പിച്ചു.