ശ്രീനഗർ∙ ഉത്തര കശ്മീരിൽ ഏറ്റുമുട്ടലിനിടെ പാക്ക് ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടി. ബാരാമുല്ല ജില്ലയിലെ പൻസ്‌ലയിൽ റാഫിയാബാദിലായിരുന്നു ഏറ്റുമുട്ടൽ. ഉറി സെക്ടറിലൂടെ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ നാലു ഭീകരരിൽ ഒരാളെയാണ് പിടികൂടിയത്. 20 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ സൈന്യം ബാക്കി മൂന്ന് ഭീകരരെ വധിച്ചു. ഭീകരനെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഉദംപൂരിൽ ബിഎസ്എഫിനു നേരെ ആക്രമണം നടത്തിയ പാക്ക് ഭീകരൻ മുഹമ്മദ് നവീദിനെ ജീവനോടെ പിടികൂടിയിരുന്നു. ഇതോടെ ഒരുമാസത്തിനുള്ളിൽ ഇന്ത്യയിൽ ജീവനോടെ പിടിയിലാകുന്ന പാക്ക് ഭീകരൻമാരുടെ എണ്ണം രണ്ടായി.
മുംബൈ ഭീകരാക്രമണം നടത്തിയ അജ്മൽ കസബാണ് ഇന്ത്യ ജീവനോടെ പിടികൂടിയ ആദ്യ ഭീകരൻ.