വാഷിങ്‌ടൺ: പ്ലാസ്‌മാ ചികിത്സ കോവിഡിന് ഫലപ്രദമെന്ന് പഠനം. അമേരിക്കയിലെ മയോ ക്ലിനിക്കിൽ നടന്ന പരീക്ഷണത്തിന്റെ ഫലങ്ങൾ വൈദ്യശാസ്‌ത്ര പ്രസിദ്ധീകരണമായ മയോ ക്ലിനിക് പ്രൊസീഡിങ് പുറത്തുവിട്ടു. കോവിഡ് ഭേദമായവരിൽനിന്ന് പ്ലാസ്‌മ ശേഖരിച്ച് ഗുരുതരാവസ്ഥയിലായിരുന്ന രണ്ടായിരത്തോളം രോഗികൾക്ക് നൽകിയായിരുന്നു പരീക്ഷണം. ഏഴുദിവസത്തിനുള്ളിൽ ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്ലാസ്‌മാ ചികിത്സ സുരക്ഷിതമാണെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
പ്ലാസ്‌മ ചികിത്സ നൽകിയവരിൽ പാർശ്വഫലങ്ങളുണ്ടായത് ഒരുശതമാനമാളുകൾക്ക് മാത്രമാണ്. കൂടുതൽ പ്ലാസ്‌മാ ദാതാക്കൾ മുന്നോട്ട് വരുന്നതിനാൽ മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നും കോവിഡിന് നിലവിലുള്ള ഒരേയൊരു ആന്റിബോഡി ചികിത്സ പ്ലാസ്‌മാ ചികിത്സയാണെന്നും പഠനത്തിൽ പ്രതിപാദിക്കുന്നു. ചികിത്സ തേടിയവരിൽ 40ശതമാനവും സ്‌ത്രീകളായിരുന്നു.