ബമാക്കോ: മാലിയിലെ ആഡംബര ഹോട്ടലില്‍ ഭീകരര്‍ തടവിലാക്കിയ ഇന്ത്യക്കാരെ സൈന്യം മോചിപ്പിച്ചു. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഫ്രഞ്ച്, മാലി, യു.എന്‍ സംയുക്‌ത സൈനിക നീക്കത്തിനൊടുവിലാണ് കുടുങ്ങിക്കിടന്ന 20 ഇന്ത്യക്കാരെയും മോചിപ്പിക്കാനായത്.
ഭീകരര്‍ ബന്ദികളാക്കിയ 170പേരില്‍ 80പേരെ സൈന്യം നേരത്തെ മോചിപ്പിച്ചിരുന്നു. സൈനിക നീക്കത്തിനിടയില്‍ മൂന്ന് ബന്ദികളെ ഭീകരര്‍ വധിച്ചിരുന്നു. പിന്നീട് നടന്ന വെടിവെപ്പില്‍ മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഓട്ടോമാറ്റിക് മെഷീന്‍ ഗണ്ണുകളടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളുടെ പക്കലുള്ളതായാണ് സൂചന. ബന്ദികളാക്കപ്പെട്ട 170പേരില്‍ 30പേര്‍ ഹോട്ടല്‍ ജീവനക്കാരാണ്. നിരവധി യു.എന്‍ ഉദ്യോഗസ്‌ഥരും കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഖുറാന്‍ വചനങ്ങള്‍ ഉരുവിട്ടുകൊണ്ടാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഖുറാന്‍ വചനങ്ങള്‍ ഏറ്റുചൊല്ലിയവരെ സംഘം മോചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രഞ്ച് സൈന്യത്തിനൊപ്പം ഐക്യരാഷ്‌ട്ര സഭയുടെ സായുധ സൈന്യവും സൈനിക നടപടിക്ക് മുന്‍നിരയിലുണ്ട്.
18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി വാർത്താ ഏജൻസി അറിയിച്ചു ∙ ഭീകരർ ബന്ദികളാക്കിയ 20 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ വക്താവ്. യുഎസ് പ്രത്യേക സേനയും രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയിട്ടുണ്ട്.