ന്യൂയോർക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡന്‍ ഭൂരിപക്ഷം നേടിയെങ്കിലും ഇനിയും തോല്‍വി അംഗീകരിക്കാന്‍ നിലവിലെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാതെ തോല്‍വി അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. തിരഞ്ഞെടുപ്പില്‍ വന്‍ കൃത്രിമം നടന്നതായാണ് ട്രംപിന്റെ ആരോപണം. ഭരണം ഒഴിയുന്നതിനുള്ള സുപ്രധാന രേഖകളില്‍ ട്രംപ് ഭരണകൂടം ഒപ്പിടാന്‍ തയ്യാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകൾ.

വൈറ്റ് ഹൗസ് ഒഴിയില്ല!
ബൈഡന്‍ സംഘത്തിന് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ഓഫീസും ധനവും അനുവദിക്കുന്നതിന് വൈറ്റ് ഹൗസ് അധികൃതർ ഒരുക്കമല്ല. കൂടാതെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഔദ്യോഗിക മെയില്‍ ഐഡികളും ലഭിക്കേണ്ടതുണ്ട്. ഇവയൊന്നും നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല. സാധാരണ ഗതിയില്‍ യു.എസ് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന ആളുടെ സംഘവുമായി വൈറ്റ് ഹൗസ് ആശയ വിനിമയം നടത്താറുണ്ട്. എന്നാല്‍ ഇക്കുറി വൈറ്റ് ഹൗസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടു പോകൂ എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ് നിയമിച്ച വൈറ്റ് ഹൗസ് വക്താവ് എമിലി മര്‍ഫി.

തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപണം
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണ് ജോ ബൈഡനും സംഘവും വിജയം നേടിയത് എന്നാണ് ട്രംപിന്റെ ആരോപണം. തിരഞ്ഞെടുപ്പ് വിജയം തന്നില്‍ നിന്നും മോഷ്ടിച്ചെടുക്കുകയായിരുന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. പ്രധാന സ്വിംഗ് സ്റ്റേറ്റുകളുടെ ഫലം സംബന്ധിച്ചാണ് ട്രംപ് ആരോപണം ഉന്നയിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ വോട്ട് നിലയില്‍ ബൈഡന്‍ ഒബാമയെ മറികടന്നുവെന്നത് അവിശ്വസനീയമാണെന്നും ട്രംപ് പറയുന്നു. ട്വീറ്റുകളിലൂടെയാണ് ട്രംപ് ആരോപണം ഉന്നയിച്ചത്.തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തു വരുന്നതുവരെ പരാജയം അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.

തന്നെ തോല്‍പ്പിക്കാന്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് പറഞ്ഞില്ല
അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ തന്റെ വിജയം തടയുന്നതിനാണ് ഫൈസറിന്റെ കൊവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്നുള്ള കാര്യം മറച്ചുവെച്ചതെന്ന് ട്രംപ് ആരോപിച്ചു. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഡെമോക്രാറ്റുകളും തനിക്ക് വാക്‌സിന്‍ വിജയം ലഭിക്കുന്നത് ആഗ്രഹിച്ചിരുന്നില്ലെന്നും ട്രംപ് പറയുന്നു. അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് വരേണ്ടിയിരുന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞിട്ടാണ് വന്നതെന്നും ട്രംപ് ആരോപിച്ചു.യു.എസ് പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ട്രംപ് ദുര്‍വിനിയോഗം ചെയ്യുമോയെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന ആശങ്ക. നിലവിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ പുതിയ പ്രസിഡന്റിന് സമാധാനപരമായി അധികാരം കൈമാറ്റം ചെയ്യണമെന്നാണ് നിയമം. എന്നാല്‍ ബൈഡന്റെ വൈറ്റ് ഹൗസ് പ്രവേശം ദുരിതപൂര്‍ണ്ണമാക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. ജനുവരി 20 വരെയാണ് ട്രംപിന്റെ ഭരണ കാലാവധി. തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് റാലികള്‍ സംഘടിപ്പിക്കാന്‍ ട്രംപ് ഒരുങ്ങുന്നുവെന്നാണ് ട്രംപിന്റെ പ്രചാരണ വക്താവ് ടിം മര്‍ഡോഫ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here