വാഷിങ്‌ടൺ: ഒരിടവേളയ്‌ക്ക്‌ ശേഷം അമേരിക്കയിൽ കോവിഡ്‌ മരണം വൻതോതിൽ പെരുകുന്നു. ദിവസവും രണ്ടായിരത്തോളംകോവിഡ്‌ ബാധിതരാണ് ഇപ്പോൾ മരിക്കുന്നത്‌. വെള്ളിയാഴ്ച മാത്രം 1,956 മരണം. വ്യാഴാഴ്‌ച മരണസംഖ്യ 2065 ആയിരുന്നു. അഞ്ചരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്‌. പ്രതിദിനം ശരാശരി 1300 പേർ കോവിഡിന്‌ ഇരയാകുന്നു‌.

അമേരിക്കയിൽ കോവിഡ്‌ മരണസംഖ്യ വെള്ളിയാഴ്‌ച 2.60 ലക്ഷം കടന്നു. ആകെ രോഗബാധിതർ 1.23 കോടി. വെള്ളിയാഴ്ച മാത്രം 2.01 ലക്ഷം പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകൾ അവധിക്കാലമായതിനാൽ രോഗവ്യാപനം വീണ്ടും തീവ്രമാകുമെന്ന്‌ അധികൃതർ മുന്നറിയിപ്പ്‌ നൽകി.

ഫുഡ്‌ ആൻഡ്‌ ഡ്രഗ്‌ അഡ്‌‌മിനിസ്‌ട്രേഷൻ അനുമതി നൽകിയാൽ വർഷാവസാനത്തോടെ രാജ്യത്ത്‌ നാലുകോടി ഡോസ്‌ കോവിഡ്‌ വാക്സിൻ വിതരണം ചെയ്യുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ അറിയിച്ചു. വർധിച്ചുവരുന്ന രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാൻ തയ്യാറെടുക്കുകയാണ്‌ നിയുക്ത പ്രസിഡന്റ്‌ ജോ ബൈഡനും നിയുക്ത വൈസ്‌ പ്രസിഡന്റ്‌ കമല ഹാരിസും. ഇതിനായി ഇരുവരും പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസി, സെനറ്റ്‌ ഡെമോക്രാറ്റിക്‌ നേതാവ്‌ ചക്ക്‌ ഷൂമർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോവിഡ്‌ മൂലം പ്രതിസന്ധിയിലായ ചെറുകിട ബിസിനസുകാർക്കും തൊഴിലാളി കുടുംബങ്ങൾക്കും സഹായം നൽകുന്നതിനാണ്‌ ആദ്യ പരിഗണനയെന്ന്‌ ബൈഡനും ഹാരിസും വ്യക്തമാക്കി.
കോവിഡിനെ നേരിടാൻ നിലവിലെ കോൺഗ്രസ്‌ സമ്മേളനത്തിൽ സഹായധനം പാസാക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here