ദുബൈ: കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി അബൂദബിയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റിലെ എല്ലാവരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം. തൊഴിലാളികൾ, വ്യാപാര-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി തൊഴിൽമേഖലയിലുള്ള എല്ലാവരും ഓരോ 14 ദിവസം പിന്നിടുമ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് പുതിയ നിർദേശം. റെസ്റ്റാറൻറുകൾ, കഫേകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറികൾ, ബേക്കറികൾ, കശാപ്പുശാലകൾ, പച്ചക്കറി -പഴം ചില്ലറ വ്യാപാരികൾ, ഷോപ്പിങ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി ലൈസൻസുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും അവിടങ്ങളിലെ ജീവനക്കാർക്കും പുതിയ നിർദേശം ബാധകമാണ്. സോഷ്യൽ മീഡിയ വഴി പുറത്തിറക്കിയ സർക്കുലർ ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരും.
തൊഴിലാളികളുടെയും ജീവനക്കാരുടെയും പരിശോധനക്കുള്ള സാമ്പത്തിക ചെലവുകൾ വാണിജ്യസ്ഥാപനങ്ങൾ വഹിക്കണമെന്നും അബൂദബി സാമ്പത്തിക വികസന വകുപ്പ് ചൂണ്ടിക്കാട്ടി. എന്നാൽ കോവിഡ് വാക്സിൻ സ്വീകരിച്ചവർ പരിശോധ നടത്തേണ്ടതില്ല. അബൂദബിയിലെ ആരോഗ്യകേന്ദ്രങ്ങളിൽ ഇപ്പോൾ സൗജന്യമായി വാക്സിൻ നൽകുന്നുണ്ട്. പുതിയ സർക്കുലർ പ്രാബല്യത്തിൽ വരുന്നതോടെ വാക്സിൻ കേന്ദ്രങ്ങളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.