കൊറോണ വ്യാപനത്തെ തുടർന്ന് ദീർഘകാലമായി അടച്ചിട്ട സൗദി അറേബ്യയുടെ കടൽ, കര, വ്യോമ അതിർത്തികൾ തുറന്നതായുള്ള സൗദി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അറിയിപ്പ് പ്രവാസി സമൂഹത്തിന് പ്രതീക്ഷ നൽകിയെങ്കിലും ഇന്ത്യയിൽനിന്നുള്ള യാത്രക്കാരെ നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ഇപ്പോഴും തുടരുന്നത് ഇന്ത്യൻ പ്രവാസികളെ നിരാശയിലാഴ്ത്തി. ലോക്ഡൗണിന് മുമ്പ് ലീവിന് നാട്ടിൽപോയ ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോഴും തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിക്കിടക്കുന്നത്. ഇന്ത്യയിൽനിന്ന് ദുബൈയിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് സൗദിയിലേക്ക് പ്രവേശിക്കാമെങ്കിലും അതിന് വേണ്ടിവരുന്ന ഭീമമായ ചെലവാണ് താരതമ്യേന ചെറിയ വേതനത്തിന് ജോലിചെയ്യുന്ന വലിയ വിഭാഗത്തെയും പിന്നോട്ടടുപ്പിക്കുന്നത്.
കൊറോണയുടെ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽനിന്നുപോലും സൗദിയിലേക്ക് നേരിട്ട് വിമാന സർവിസ് ഉണ്ടെന്നിരിക്കെ ഇന്ത്യൻ പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ സർക്കാറിെൻറയോ എംബസിയുടെയോ ഭാഗത്തുനിന്ന് കാര്യമായ ശ്രമമില്ലാത്തത് പ്രവാസികൾക്കിടയിൽ കടുത്ത അമർഷത്തിനിടയാക്കിയിട്ടുണ്ട്. മുൻകാലങ്ങളിലൊക്കെ പ്രവാസി പ്രശ്നങ്ങളിൽ സമയോചിതമായി ഇടപെടുന്ന ഇന്ത്യൻ സർക്കാറിെൻറ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ഇ. അഹമ്മദിനെയും സുഷമ സ്വരാജിനെയും പോലെയുള്ള മന്ത്രിമാരുടെ പ്രവർത്തനം ഇപ്പോഴത്തെ വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി. മുരളീധരൻ മാതൃകയാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.