മനാമ: ജൂൺ 20 മുതൽ വിദേശത്തുനിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ കേരളത്തിലേക്ക് എത്തുന്നവർ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം പിൻവലിക്കാത്തതിൽ പ്രതിഷേധം തുടരുന്നു. വിവിധ പ്രവാസി സംഘടനകൾ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. വന്ദേ ഭാരത് ദൗത്യത്തിന് കീഴിൽ പോകുന്ന വിമാനങ്ങളിലെ യാത്രക്കാർക്ക് തീരുമാനം ബാധകമല്ല. ചാർേട്ടഡ് വിമാനങ്ങളിൽ പോകുന്നവർ മാത്രമാണ് ഇതുമൂലം പ്രയാസപ്പെടുക. ചാർേട്ടഡ് വിമാനങ്ങളെ നിരുത്സാഹപ്പെടുത്താനുള്ള നീക്കത്തിെൻറ ഭാഗമാണ് തീരുമാനമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
അതേസമയം, ജൂൺ 16ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന ചർച്ചയിൽ കോവിഡ് ടെസ്റ്റ് വന്ദേ ഭാരത് വിമാനങ്ങൾക്കും ബാധകമാക്കണമെന്ന് കേരളം ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചന. കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികളിൽനിന്ന് രോഗപ്പകർച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്. കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പിക്കുന്നവരെ മാത്രം കൊണ്ടുപോകുന്നതിൽ പ്രവാസി സംഘടനകൾക്കും എതിർപ്പില്ല. എന്നാൽ, വിപുലമായ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സംവിധാനം ബഹ്റൈൻ ഉൾപ്പെടെ പല രാജ്യങ്ങളിലും ഇല്ലാത്തതാണ് പ്രശ്നം.
ബഹ്റൈനിൽ എട്ട് സ്വകാര്യ ആശുപത്രികൾക്കാണ് രോഗ ലക്ഷണങ്ങളില്ലാത്തവരെ ടെസ്റ്റ് ചെയ്യുന്നതിന് അനുമതിയുള്ളത്. ഇവിടെ ടെസ്റ്റ് ചെയ്യണമെങ്കിൽ 38 മുതൽ 50 ദീനാർ വരെയാണ് ചെലവ്. ടിക്കറ്റെടുക്കാൻതന്നെ പണമില്ലാതെ വിഷമിക്കുന്ന പ്രവാസികൾക്ക് ടെസ്റ്റിനുള്ള തുകകൂടി കണ്ടെത്തുക പ്രയാസമാകും. പണം മുടക്കാൻ തയാറായാൽതന്നെ, കൂടുതൽ സൗകര്യം ഒരുക്കാതെ ഇത്രയധികം പേരെ ടെസ്റ്റ് ചെയ്യുക എന്നതും പ്രായോഗികമല്ല. വിദേശങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്താൻ നോർക്കയുടെ നേതൃത്വത്തിൽ സംവിധാനം ഒരുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.