റിയാദ്: കൊവിഡ് വ്യാപനത്തോത് വർദ്ധിച്ചതിനാൽ ഇന്ത്യ, ബ്രസീൽ, അർജന്റീന എന്നീ രാജ്യങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ള എല്ലാ വിമാനസർവീസുകൾക്കും താത്കാലിക വിലക്ക് ഏർപ്പെടുത്തി സൗദി അറേബ്യ.സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുംഅവിടെ നിന്ന് തിരിച്ചും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സർവീസ് ഉണ്ടാകില്ല.
ജനറൽ അതോറിറ്റി ഒഫ് സിവിക് ഏവിയേഷൻ ഇത് സംബന്ധിച്ച ഉത്തരവിറക്കി. ആ രാജ്യങ്ങളിൽ പ്രതിദിന കൊവിഡ് കേസുകൾ വലിയ രീതിയിൽ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിർത്തുന്നത് എന്ന് സൗദി അറേബ്യ വ്യക്തമാക്കി.മറ്റു രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് വരുന്നവർ രണ്ടാഴ്ചയ്ക്കിടെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ പാടില്ല. യാത്രയ്ക്ക് മുമ്പ് ഈ രാജ്യങ്ങളിൽ 14 ദിവസം താമസിച്ചവർക്കും സൗദിയിലേയ്ക്ക് നേരിട്ട് വരാനാകില്ലെന്നും അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയുടെ ഉത്തരവ് ഇന്ത്യയുടെ വന്ദേ ഭാരത് വിമാന സർവീസുകളെയും ബാധിക്കും.നിരവധി പ്രവാസി മലയാളികൾ വിസ കാലാവധി കഴിയുന്നതിനു മുമ്പ് സൗദിയിലേക്ക് മടങ്ങാൻ ഒരുങ്ങവെയാണ് വിലക്ക് വന്നിരിക്കുന്നത്. അത്തരക്കാർക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സൗദിയിലേക്ക് മടങ്ങാൻ കഴിയില്ല. സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികൾക്ക് യാത്രാ വിലക്കില്ല.