ന്യൂഡൽഹി: കഴിഞ്ഞ എട്ട് ദിവസമായി രാജ്യ തലസ്ഥാനത്ത് തെരുവുകളിൽ തുടരുന്ന കർഷക സമരത്തിൽ കേന്ദ്രവും കർഷക നേതാക്കളും തമ്മിലുള്ള ചർച്ച തുടരുന്നു. മുപ്പത്തിയഞ്ചോളം കർഷക നേതാക്കൾ ചര്‍ച്ചയ്ക്കായി എത്തിയിട്ടുണ്ട്. വിഗ്യാൻ ഭവനിൽ 12.30 ഓടെയാണ് ചർച്ച ആരംഭിച്ചത്. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.ഉച്ചഭക്ഷണത്തിനുള്ള ഇടവേളയ്ക്കായി പിരിയുമ്പോഴും കർഷകർ ഒത്തുതീ‌ർപ്പിലെത്തിയിരുന്നില്ല. നിയമം റദ്ദാക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാർ. താങ്ങുവില എടുത്തുകളയുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നല്‍കാമെന്ന കേന്ദ്രത്തിന്റെ നിർദ്ദേശവും കര്‍ഷക സംഘടനകൾ തള്ളിയിട്ടുണ്ട്. നിയമം പിന്‍വലിച്ച് താങ്ങുവില ഉള്‍പ്പടെയുള്ളവയിൽ പുതിയ നിയമഭേദഗതി കൊണ്ടുവരിക എന്നതില്‍ ഉറച്ച് നിൽക്കുകയാണ് കര്‍ഷകസംഘടനകള്‍.ചർച്ചക്കിടെ ഭക്ഷണം കഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണവും കർഷകർ നിരസിച്ചിരുന്നു.

തങ്ങൾക്കുള്ള ഭക്ഷണം തങ്ങൾ തന്നെ കൊണ്ടുവന്നിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. ചർച്ച നടക്കുന്ന വിഗ്യാൻ ഭവനിലേക്ക് ആംബുലൻസിലാണ് കർഷകർക്ക് ഭക്ഷണം എത്തിച്ചത്. ആദ്യം നടന്ന ചർച്ചയിൽ സർക്കാരിന്റെ ചായക്കുള്ള ക്ഷണവും കർഷകർ നിരസിച്ചിരുന്നു.കഴിഞ്ഞ ചൊവ്വാഴ്‌ച കർഷക സംഘടന നേതാക്കളുമായി കേന്ദ്രമന്ത്രിമാർ നടത്തിയ ചർ‌ച്ച ഫലം കണ്ടിരുന്നില്ല. താങ്ങുവില സമ്പ്രദായത്തെ പുതിയ നിയമം തകർക്കുമെന്നും കോർപറേ‌റ്റുകൾക്ക് അടിമപ്പെടുന്നവരായി കർഷകരെ മാ‌റ്റും എന്നാണ് കർഷകർ പറയുന്നത്.അതിനാൽ ഉടൻ തന്നെ പാർലമെന്റ് അടിയന്തിര സമ്മേളനം വിളിച്ചുചേർത്ത് പുതിയ മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. എന്നാൽ പുതുതായി തയ്യാറാക്കിയ നിയമങ്ങൾ കർഷകർക്ക് വിളകളുടെ വിൽപനയിൽ കൂടുതൽ സഹായകമാകുമെന്നും കേന്ദ്ര സർക്കാർ കരുതുന്നു. കർഷകരുടെ വാദങ്ങൾ കേൾക്കാനും ചർച്ച ചെയ്യാനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും ഏത‌റ്റം വരെ പോയാലും പ്രശ്‌നം പരിഹരിക്കാനാകുമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു.നിലവിൽ ഡൽഹിയുടെ മ‌റ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സിങ്‌ഹു, നോയിഡ,ഗാസിപൂ‌ർ, തിക്രി എന്നിവിടങ്ങളിൽ സമരക്കാർ ക്യാമ്പ് ചെയ്യുകയാണ്. ഇവിടെ വൻ പൊലീസ്സന്നാഹവുമുണ്ട്.

നോയിഡയിലേക്കുള‌ള ദേശിയപാത-24യിൽ ഒരു ഭാഗത്ത് കർഷകർ സമരം ചെയ്യുന്നതിനാൽ വലിയ ട്രാഫിക് നിയന്ത്രണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.താങ്ങുവിലയിലെ ആശ്വാസം കൊണ്ട് മാത്രമായില്ലെന്നും അടിയന്തിരമായി മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്നും പ്രധാനമന്ത്രിയുമായി തന്നെ ചർച്ച നടത്തണമെന്നുമാണ് കർഷകരുടെ ആവശ്യം. സമരം ചെയ്യുന്ന 507 കർഷക സംഘടനകളുമായും കേന്ദ്രം ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും നിലവിൽ കേന്ദ്രം സമരം ചെയ്യുന്ന കർഷകരെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കിസാൻ മസ്‌ദൂർ സംഘർഷ് കമ്മി‌റ്റി ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here