സിഡ്നി: വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ചൈനീസ് ആപ്പായ വി ചാറ്റിലൂടെ തന്നെ ചെൈനയെ വിമർശിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയെ ബ്ളോക്ക് ചെയ്‌ത് വി ചാറ്ര്. അഫ്ഗാൻ കുഞ്ഞിന്റെ കഴുത്തിൽ കത്തിവച്ച് നിൽക്കുന്ന ഓസ്‌ട്രേലിയൻ സൈനികന്റെ ചിത്രം എന്ന പേരോടെ വ്യാജട്വീറ്റ് പ്രചരിപ്പിച്ചതിനാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ചൈനയെ വിമർശിച്ചത്. ഇതിനെതിരെയാണ് ആപ്പിന്റെ നടപടി.കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് സാവോ ലിജിയാൻ അഫ്ഗാൻ ബാലന്റെ കഴുത്തിൽ കത്തിവച്ച് നിൽക്കുന്ന ഓസ്‌ട്രേലിയൻ സൈനികന്റെ ചിത്രം ട്വീറ്റ് ചെയ്‌തത്. ചൈനയുടെ നടപടിയെ അമേരിക്കയും തളളിയിരുന്നു.
ചൈനയെ വിമർശിച്ചും ഓസ്‌ട്രേലിയയിലുളള ചൈനീസ് വംശജരെ പിണക്കാതെയുമായിരുന്നു സ്‌കോട്ട് മോറിസൺ ഇതിന് മറുപടിയായി വി ചാറ്റിൽ പോസ്‌റ്റ് ചെയ്തത്. എന്നാൽ ഈ സന്ദേശമാണ് ഇപ്പോൾ വി ചാറ്റ് ബ്ളോക് ചെയ്‌തിരിക്കുന്നത്.വ്യാജ ട്വീറ്റ് ഉപയോഗിച്ച ചൈനയുടെ നടപടിയിൽ അമേരിക്കയും തായ്‌വാനും ന്യൂസിലാന്റും ഫ്രാൻസും അതൃപ്‌തി രേഖപ്പെടുത്തി. സംഭവത്തിൽ അമേരിക്കയുടെ നിയുക്ത ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് ജേക്ക് സുളളിവൻ ഓസ്‌ട്രേലിയയ്‌ക്ക് പിന്തുണ നൽകിയിട്ടുണ്ട്.ചൈനയുടെ നടപടി അഫ്‌ഗാനിസ്ഥാനിൽ സൈനിക വിന്യാസം നടത്തിയ രാജ്യങ്ങളെയെല്ലാം അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് ഫ്രാൻസിന്റെ വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാൽ ആ ചിത്രം ഒരു രേഖാചിത്രം മാത്രമാണെന്നായിരുന്നു ചൈനയുടെ പ്രതികരണം. സാവോ ലിജിയാന്റെ ട്വീറ്റ് സെൻസിറ്റീവ് വിഭാഗത്തിൽ ട്വിറ്റർ ഉൾപ്പെടുത്തി. എന്നാൽ ചിത്രം നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയയുടെ ആവശ്യം ട്വിറ്റർ അധികൃതർ തളളി. ഓസ്ട്രേലിയയുടെ പ്രതികരണത്തിന് പകരമായി ഇറക്കുമതി ചെയ്യുന്ന ഓസ്‌ട്രേലിയൻ വൈനിന് ചൈന 200 ശതമാനം നികുതി വർദ്ധിപ്പിച്ചു.