ന്യൂഡൽഹി: ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കർഷകർ. ഡൽഹി പൊലീസും കേന്ദ്ര സർക്കാറും തുടരുന്ന എല്ലാ എതിർപ്പുകളും അവഗണിച്ച് റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയുമായി മുന്നോട്ടുപോകാൻ സിംഘു അതിർത്തിയിൽ ചേർന്ന കർഷക യൂനിയനുകളുടെ യോഗം തീരുമാനിച്ചു. നാളെ കർഷകരുമായി 10ാം വട്ട ചർച്ച നടക്കാനിരിക്കെയാണിത്. വിവാദ നിയമങ്ങൾ പിൻവലിക്കണം എന്നതൊഴികെയുള്ള കാര്യങ്ങൾ ഉന്നയിക്കാൻ കർഷകർ തയാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ഞായറാഴ്ച ആവശ്യപ്പെട്ടു.
എന്നാൽ, അന്തരീക്ഷം അസ്വസ്ഥമാക്കാനാണ് കൃഷി മന്ത്രിയുടെ നീക്കമെന്ന് പ്രതികരിച്ച് യൂനിയൻ നേതാക്കൾ മന്ത്രിയുടെ ആവശ്യം തള്ളി. അതിനിെട സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ധ സമിതിയുടെ ആദ്യസിറ്റിങ്ങും
19നു നടന്നേക്കും. നിയമം പിൻവലിക്കൽ മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ധ സമിതിയിൽനിന്ന് ഒരാൾ രാജിവെച്ച പശ്ചാത്തലത്തിൽ വിവാദ നിയമങ്ങളെ പിന്തുണക്കുന്ന മൂന്നുപേരെയും പിൻവലിക്കണമെന്ന് കർഷക യൂനിയൻ സുപ്രീംകോടതിയോട് ആവശ്യെപ്പട്ടിട്ടുണ്ട്.
കർഷക സമരം 2024 വരെ നീളുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് നാഗ്പൂരിൽ പറഞ്ഞു. സമരത്തെ പിന്തുണക്കുന്ന 40ഒാളം പേർക്ക് ഭീകര പ്രവർത്തന ഫണ്ടിങ് കേസിൽ സമൻസ് അയച്ചത് സമരത്തെ നേരിടാനാണെന്ന് കർഷക നേതാവ് ബൽബീർ സിങ് രാജെവാൾ കുറ്റപ്പെടുത്തി. സമരം അട്ടിമറിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ ഉപയോഗിക്കുന്ന സർക്കാർ നടപടിയെ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദൽ വിമർശിച്ചു.
കിസാൻ പരേഡ് തടയണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിലല്ല, ഡൽഹിയെ ചുറ്റി കിടക്കുന്ന ഒൗട്ടർ റിങ് റോഡിലായിരിക്കും കിസാൻ പരേഡ് നടത്തുകയെന്ന് യൂനിയനുകൾ അറിയിച്ചു.
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതിൽനിന്ന് സുപ്രീംകോടതി കർഷകരെ തടയുന്നതെന്തിനാണെന്ന് യോഗേന്ദ്ര യാദവ് ചോദിച്ചു. കിസാൻ പരേഡ് സമര പരിപാടിയല്ല. റിപ്പബ്ലിക് ദിനാഘോഷമാണ്. അതിന് അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാന്ധിയൻമാർഗത്തിലുള്ള സമര രീതിയുമായി മുന്നോട്ടുപോകുമെന്നും എന്തെങ്കിലും ചെയ്താൽ പോലും തങ്ങൾ കൈയുയർത്തില്ലെന്നും കർഷക നേതാവ് ശിവകുമാർ കാക്ക പറഞ്ഞു.