ന്യൂഡൽഹി : ബാർക്ക്‌ മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയുമായുള്ള വാട്‌സാപ്‌‌ ചാറ്റിൽ ബാലാക്കോട്ട്‌ മിന്നലാക്രമണത്തെക്കുറിച്ച്‌ റിപ്പബ്ലിക്‌ ടിവി എഡിറ്ററും ബിജെപി അനുകൂലിയുമായ അർണബ്‌ ഗോസ്വാമി മുൻകൂട്ടി പറഞ്ഞത്‌ നയതന്ത്രതലത്തിൽ ആയുധമാക്കി പാകിസ്ഥാൻ. ഇന്ത്യയിലെ ആർഎസ്‌എസ്‌–- ബിജെപി സർക്കാർ വ്യാജഏറ്റുമുട്ടലുകൾ സംഘടിപ്പിക്കുകയും തെരഞ്ഞെടുപ്പുകൾ ജയിക്കാൻ തീവ്രദേശീയത ഉണർത്തിവിടുകയും ചെയ്യുകയാണെന്ന പാകിസ്ഥാന്റെ നിലപാടിനെ ശരിവയ്‌ക്കുന്നതാണ്‌ ചാറ്റുകളെന്ന്‌ പാക് വിദേശ മന്ത്രാലയം പ്രസ്‌താവനയിറക്കി. ബാലാക്കോട്ട്‌ ആക്രമണം തെരഞ്ഞെടുപ്പ്‌ നേട്ടത്തിനായി മോഡി ഉപയോഗിച്ചതിന് തെളിവാണിതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍ ആരോപിച്ചു.

പാക്‌ വിമർശങ്ങളോട്‌ കേന്ദ്ര സർക്കാരും ബിജെപിയും പ്രതികരിച്ചിട്ടില്ല. അർണബിന്‌ നേരെ പാക്‌‌ പ്രധാനമന്ത്രിയുടെ പ്രത്യക്ഷ ആക്രമണമാണിതെന്ന്‌ റിപ്പബ്ലിക്‌ ടിവി പ്രസ്‌താവനയിറക്കി.

ചാറ്റിൽ ജനം ടിവിയും
ടിവി ചാനലുകളുടെ ടിആർപി റേറ്റിങ്ങിൽ കൃത്രിമം കാട്ടുന്നതിനായി വഴിവിട്ട്‌ പ്രവർത്തിച്ച ബാർക്ക്‌ മുൻ സിഇഒ പാർത്ഥോ ദാസ്‌ഗുപ്‌തയും മുൻ സിഒഒ റോമിൽ രാംഗരിയയുമായുള്ള വിവാദ വാട്സാപ്‌ ചാറ്റിൽ ആർഎസ്‌എസ്‌ ചാനൽ ജനം ടിവിയെക്കുറിച്ചും പരാമർശം. ശബരിമല വിവാദസമയത്ത്‌ ജനം ടിവി റേറ്റിങ്‌ ഉയർന്നതിൽ ഇരുവരും ആഹ്ലാദം പ്രകടമാക്കുന്ന ചാറ്റുകളാണ്‌ പുറത്തുവന്നത്‌.

റിപ്പബ്ലിക് ടിവിക്ക്‌ പുറമെ ജനം ടിവി അടക്കമുള്ള മറ്റ്‌ സംഘപരിവാർ ചാനലുകളുടെ ബാർക്ക്‌ റേറ്റിങ്‌ ഉയർത്താനും ‌ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങൾക്ക്‌ ബലമേകുന്നതാണ്‌ പുറത്തുവന്ന ചാറ്റുകൾ. ജനം ടിവിക്ക്‌ നേട്ടമുണ്ടായതായി രാംഗരിയ ചാറ്റിൽ പറയുന്നു. പ്രധാനമന്ത്രി കാര്യാലയത്തിന്റെ ശ്രദ്ധയിൽ ഇത്‌ വന്നിട്ടുണ്ടെന്നാണ്‌ പാർത്ഥോയുടെ മറുപടി. ജനം ടിവിക്ക്‌ ആർഎസ്‌എസ്‌ ഫണ്ടുണ്ടെന്ന്‌ രാംഗരിയ ഇതിന്‌ മറുപടിയായി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here