ന്യൂഡൽഹി: കർഷകർക്ക് പിന്തുണയുമായി കേന്ദ്ര സർക്കാറിനെതിരെ പ്രഖ്യാപിച്ച നിരാഹാര സമരം സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ പിൻവലി ച്ചു. ജനുവരി 30 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഇന്ന് ഹസാരെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി നേതാക്കളുടെ ഇടപെടലിനെത്തുടർന്നാണ് പിന്മാറ്റമെന്ന് ആരോപണമുയരുന്നുണ്ട്.
കേന്ദ്രം തന്‍റെ ആവശ്യങ്ങൾ അംഗീകരിച്ചതിനെത്തുടർന്നാണ് പിന്മാറ്റമെന്ന് ഹസാരെ അവകാശപ്പെട്ടതായി പി.ടി.ഐ റിപ്പോർട്ടുചെയ്തു.
കർഷകർക്ക് വേണ്ടിയുള്ള തന്‍റെ നിർദേശങ്ങൾ കേന്ദ്രം തള്ളിയതിനെ തുടർന്നാണ് നിരാഹാര സമരത്തിനിറങ്ങുന്നതെന്ന് ഹസാരെ ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനായി പ്രവർത്തിക്കുകയാണെന്നും മൂന്നുമാസത്തിനുള്ളിൽ പ്രധാനമന്ത്രിക്കും കേന്ദ്ര കൃഷിമന്ത്രിക്കും അഞ്ചുതവണ കർഷകർക്കായി കത്തെഴുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.