![gchhh0jo_singhu-border-farmers-protest-pti_625x300_29_January_21](https://i0.wp.com/keralatimes.com/wp-content/uploads/2021/02/gchhh0jo_singhu-border-farmers-protest-pti_625x300_29_January_21.jpg?resize=650%2C400&ssl=1)
ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്‌പൂരിൽ നിന്ന് ഡൽഹി വഴി മുംബയിലേക്കുളള പഞ്ചാബ് മെയിൽ ട്രെയിൻ വഴിതിരിച്ചുവിട്ട റെയിൽവേ നടപടി വിവാദത്തിൽ. കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനായി ആയിരത്തോളം കർഷകർ ട്രെയിനിൽ ഉണ്ടായിരുന്നെന്നും ഇവർ ഡൽഹിയിൽ എത്താതിരിക്കാനാണ് ട്രെയിൻ വഴി തിരിച്ചുവിട്ടതെന്നും കർഷക സമര നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.
റോഹ്‌തഗിൽ നിന്ന് റിവാരി വഴിയാണ് ട്രെയിൻ വഴിതിരിച്ചുവിട്ടത്. റോഹ്‌തഗ് കഴിഞ്ഞാൽ ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ് ന്യൂഡൽഹിയാണ്. തിങ്കളാഴ്‌ച രാവിലെ റോഹ്‌തഗിലെത്തിയ ട്രെയിൻ ഹരിയാനയിലെ റിവാരി വഴി തിരിച്ചുവിടുകയായിരുന്നു.റെയിൽവെ പാളത്തിലെ സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ട്രെയിൻ വഴി തിരിച്ചുവിട്ടത് എന്നാണ് നോർത്തേൺ റെയിൽവെ വക്താവ് ദീപക് കുമാർ പ്രതികരിച്ചത്. എന്നാൽ എന്താണ് സാങ്കേതിക തകരാർ എന്ന് വിശദീകരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല.ഡൽഹിയിലേക്കുളള റോഡുകൾ അടയ്‌ക്കുകയും ദേശീയ പാതയിലുൾപ്പടെ കൂറ്റൻ ബാരിക്കേഡുകൾ നിരത്തി ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് കർഷകർ റെയിൽ മാർഗം കർഷക പ്രക്ഷോഭ വേദിയിലേക്ക് എത്താൻ തീരുമാനിച്ചത്.