ചെന്നൈ: ജയിൽ മോചിതയായി തമിഴ്‌നാട്ടിലേക്ക് തിരിച്ചെത്തിയ മുൻ അണ്ണാഡിഎംകെ നേതാവും, മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയുമായ വി കെ ശശികലയുടെ 350 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. തഞ്ചാവൂരിലെ 720 ഏക്കർ ഭൂമി, ശശികലയുടെ പേരിലുള്ള മൂന്ന് ബംഗ്ലാവും 19 കെട്ടിടങ്ങളുമാണ് ബിനാമി അക്ട് പ്രകാരം സർക്കാർ ഏറ്റെടുത്തത്.കോടനാട് സിരുവത്തൂർ ആസ്തികളും കണ്ടുകെട്ടാൻ കളക്ടർമാർക്ക് സർക്കാർ നിർദേശം നല്‍കി. രണ്ട് ദിവസത്തിനിടെ 1200 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. അനധികൃതമായി സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ ശശികലയുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ 2014 ല്‍ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടിയെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.എന്നാൽ ഇത് പ്രതികാര നടപടിയാണെന്നാണ് ശശികല പക്ഷത്തിന്റെ ആരോപണം. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്നാരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശശികലയിപ്പോൾ. ജനറൽ കൗൺസിൽ വിളിക്കാൻ അധികാരം നൽകണമെന്ന് കൂടി ആവശ്യപ്പെട്ടാണ് ശശികല കോടതിയെ സമീപിക്കുന്നത്.