ഭോപ്പാല്‍: മധ്യപ്രദേശില്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ 99 ശതമാനം ആളുകളും കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഹരിദ്വാറിലെ കുംഭമേള കൊവിഡ് സൂപ്പര്‍ സ്പ്രെഡര്‍ ആവുമെന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. മധ്യപ്രദേശില്‍ തിരികെയെത്തിയ 61 വിശ്വാസികളില്‍ 60 പേരും കൊവിഡ് പോസിറ്റീവായി. എന്നാൽ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ പലരേയും ഇനിയും കണ്ടെത്താനായിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിലും കുംഭമേളയില്‍ പങ്കെടുത്ത ആളുകളിൽ കോവിഡ് പോസിറ്റീവാകുന്ന സാഹചര്യമാണുള്ളത്.
കുഭമേളയില്‍ നിന്ന് മടങ്ങിയെത്തിയവർക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ ഇവര്‍ക്ക് കോവിഡ് ടെസ്റ്റും ക്വാറന്‍റൈനും കര്‍ശനമാക്കുകയാണ്. കുംഭമേളയില്‍ പങ്കെടുത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനാണ് ഡൽഹി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗുജറാത്തില്‍ ആര്‍ടിപിസിആര്‍ പരിശോധന കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 12379 പുതിയ കൊവിഡ് കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 102 മരണമാണ് കൊവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറില്‍ ഇവിടെയുണ്ടായത്.