ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. മറ്റന്നാൾ മുതൽ 24 വരെ രണ്ടാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ ഉച്ചയ്‌ക്ക് പന്ത്രണ്ട് വരെ പ്രവർത്തിക്കും.ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.ഇന്നലെ നടന്ന സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സ്റ്റാലിൻ സംസ്ഥാനത്ത് എടുക്കുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ലോക്ക്‌ഡൗൺ. സംസ്ഥാനത്തെ മദ്യശാലകളും അടച്ചിടും.

എന്നാൽ ഹോട്ടലുകളിൽ ടേക്ക് എവേ സംവിധാനമുണ്ടാകും.അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട് അതിർത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങൾ തടയും. അടിയന്തര ആവശ്യമുള്ള യാത്രകൾ മാത്രമേ അനുവദിക്കുകയുളളൂ.രാജ്യത്ത് തമിഴ്‌നാട് ഉൾപ്പടെ പതിനൊന്ന് സംസ്ഥാനങ്ങളാണ് അടച്ചിടലിലേക്ക് കടന്നിരിക്കുന്നത്. കേരളം, ഡൽഹി, ഹരിയാന ,ബിഹാർ , യു പി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ് , ഛത്തീസ്‌ഗഢ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.കർണാടകയില്‍ മേയ് 10 മുതൽ 24 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ആവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾ രാവിലെ ആറ് മുതല്‍ പത്ത് വരെ മാത്രമേ തുറക്കുകയുള്ളൂ. എന്നാല്‍ വാഹനങ്ങളില്‍ കടകളില്‍ പോകാന്‍ അനുവദിക്കില്ല. നടന്നുതന്നെ പോകണം എന്നാണ് വ്യവസ്ഥ. വ്യവസായ ശാലകളടക്കം സംസ്ഥാനത്ത് പരമാവധി അടച്ചിട്ട് രോഗവ്യാപനത്തെ ചെറുക്കാനാണ് ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here