ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ രാജ്യത്തിന്റെ കോവിഡ് സാഹചര്യം കൂടുതല്‍ ഭയപ്പെടുത്തിയതിന് പിന്നിലെ പ്രധാന കാരണം ഓക്സിജന്‍ ക്ഷാമം ആയിരുന്നു. ഇതിന്റെ ആഘാതം കണക്കിലെടുത്ത് ദ്രാവക മെഡിക്കല്‍ ഓക്സിജന്റെ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി പത്ത് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കര്‍മ പദ്ധതികള്‍ തയാറാക്കി നല്‍കി.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ആന്ധ്രാപ്രദേശ്, കേരളം, കർണാടക, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ജൂണ്‍ 12 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ 50 ശതമാനം കേസുകളും 41 ശതമാനം മരണവും പ്രസ്തുത സംസ്ഥാനങ്ങളിലാണ് സംഭവിച്ചിരിക്കുന്നത്.
മൂന്നാം തരംഗത്തെ നേരിടുന്നതിനുള്ള മുന്‍കരുതലായാണ് പദ്ധതികള്‍ തയാറാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന സമയത്ത് 8,944 മെട്രിക് ടണ്‍ ഓക്സിജനാണ് പ്രതിദിനം രാജ്യത്ത് വിതരണം ചെയ്തിരുന്നത്. നിലവിലിത് 2,500 മെട്രിക് ടണ്ണായി കുറഞ്ഞിട്ടുണ്ട്. മേയ് ഏഴാം തിയതിയാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്, 4.14 ലക്ഷം.