ന്യൂഡൽഹി ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കർഷക പ്രതിഷേധത്തിന് നേരെ വാഹനം ഇടിച്ചുകയറ്റിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങളിൽ എട്ടുപേർ മരിച്ചെന്ന് പൊലീസ് അറിയിച്ചു. അതേസമയം കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകരെ കൊന്നെന്ന് ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്‍ വാഹനം ഒടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. എന്നാല്‍ മകന്‍ സംഭവസ്ഥലത്തില്ലായിരുന്നെന്നും കര്‍ഷകരുടെ കല്ലേറില്‍ വാഹന വ്യൂഹത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നും കേന്ദ്രസഹമന്ത്രി അജയ് മിശ്ര പ്രതികരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് കർഷക സംഘടനകൾ നാളെ രാജ്യവ്യാപക പ്രതിഷേധം ആഹ്വാനം ചെയ്തു. 8 പേർ മരിച്ചെന്നാണ് ലഖിംപൂർ എഎസ്പിയെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് കർഷകരും, മറ്റുള്ളവർ ഇടിച്ച വാഹനത്തിലുള്ളവരാണെന്നും എ.എസ്.പി പറയുന്നു.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു,​പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും, കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയും പങ്കെടുത്ത ചടങ്ങിലേക്ക് കര്‍ഷകര്‍ പ്രതിഷേധവുമായത്തുകയായിരുന്നു. . ഉപമുഖ്യമന്ത്രി ഇറങ്ങാന്‍ തയ്യാറാക്കിയ ഹെലിപാഡില്‍ ട്രാക്ടറുകള്‍ കയറ്റിയിട്ട് കര്‍ഷകര്‍ പ്രതിഷേധിച്ചു. പിന്നാലെ പരിപാടി സ്ഥലത്തേക്കെത്തിയ കേന്ദ്ര സഹമന്ത്രിയുടെ വാഹനം തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

കര്‍ഷകരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ കളക്ടറേറ്റുകള്‍ വളഞ്ഞ് രാജ്യവ്യാപക പ്രതിഷേധത്തിന് കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കി. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട കര്‍ഷക സംഘടനകള്‍ അജയ് മിശ്രയെ മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. സംഭവത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അപലപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here