ലക്നോ: ലഖിംപുർ ഖേരിയിൽ കർഷകരെ വണ്ടികയറ്റിക്കൊന്ന കേസിൽ ജാമ്യം ലഭിച്ച മന്ത്രിപുത്രൻ ആശിഷ് മിശ്ര ജയിലിൽനിന്നും പുറത്തിറങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശിഷ് മിശ്രയ്ക്കു ജാമ്യം ലഭിച്ചത്.
അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തിങ്കളാഴ്ച ജാമ്യ ഉപാദിയായ മൂന്ന് ലക്ഷം രൂപ ആശിഷ് മിശ്രയുടെ അഭിഭാഷകർ കോടതിയിൽ കെട്ടിവച്ചിരുന്നു.
യുപി ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. ആശിഷ് മിശ്ര കരുതിക്കൂട്ടി കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയെന്നാണ് കുറ്റപത്രം.
2021 ഒക്ടോബർ മൂന്നിനായിരുന്നു നാല് കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും മൂന്ന് ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട സംഭവം ഉണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റുകയായിരുന്നു. ക്ഷുഭിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു.