ന്യൂ ഡൽഹി:  താജ്മഹലിൽ  ഹിന്ദു വിഗ്രഹങ്ങളുണ്ടെന്ന വാദം തള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. താജ്മഹലിലെ പൂട്ടിക്കിടക്കുന്ന മുറികൾ അറ്റകുറ്റപ്പണികൾക്കായി അടുത്തിടെ തുറന്നിരുന്നുവെന്നും മുറികൾക്കുള്ളിൽ ഒന്നും കണ്ടെത്തിയില്ലെന്നും എഎസ്‌ഐ വ്യക്തമാക്കി. ചില മുറികളുടെ ചിത്രങ്ങളും എഎസ്‌ഐ പുറത്തുവിട്ടതായാണ് ലഭ്യമായ വിവരം. . താജ്മഹലിലെ മുറികൾ എക്കാലവും അടച്ചിടാറില്ലെന്നും എഎസ്‌ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

പല തവണ അറ്റകുറ്റപ്പണികൾക്കായി എല്ലാ മുറിയും തുറക്കാറുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് അവസാനം തുറന്നത്. മുറികളിൽ ഹിന്ദു വിഗ്രഹങ്ങളൊന്നുമില്ല. എഎസ്‌ഐയുടെ വെബ്‌സൈറ്റിൽ മുറികളുടെ ചിത്രങ്ങളുണ്ടെന്നും ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും എഎസ്‌ഐ വ്യക്തമാക്കി. താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന വാദവുമായി ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. രൂക്ഷമായ വിമർശനങ്ങളോടെ ഹർജി തള്ളിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ഹർജിക്കാരൻ പറഞ്ഞത്.

താജ്മഹൽ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂർ രാജ കുടുംബത്തിന്റെതായിരുന്നുവെന്ന അവകാശവാദവുമായി ബിജെപി എം പി രംത്തെത്തിയിരുന്നു.  ജയ്പൂർ രാജകുടുംബത്തിൽ നിന്ന് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനിൽ നിന്നുള്ള ബിജെപി എം പി ദിയ കുമാരി പറഞ്ഞു. താജ്മഹൽ നിൽക്കുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും അവർ അവകാശപ്പെട്ടു.

‘കേസ് കോടതിയുടെ പരിഗണനയിലാണ്.  താജ്മഹൽ സ്ഥിതി ചെയ്യുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെതാണെന്ന് ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ സാഹചര്യം എന്തായിരുന്നെന്ന്  അറിയാത്തതിനാൽ ഭൂമി തങ്ങളുടെതാണെന്ന് പറയുന്നില്ല. എന്നാൽ ഇതുസംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടാൽ നൽകും- ദിയ കുമാരി പറഞ്ഞു. താജ് മഹലിനുള്ളിലെ  മുറികൾ എന്തിനാണ് പൂട്ടിയിട്ടിരിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയണം. ധാരാളം മുറികൾ സീൽ ചെയ്ത അവസ്ഥയിലാണ്. ഇതിനുള്ളിൽ എന്താണുള്ളതെന്ന് കണ്ടെത്താൻ അന്വേഷണം വേണമെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here