മണിപ്പുരിൽ ജൂലൈയിൽ കാണാതായ രണ്ടു വിദ്യാർഥികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. മെയ്തെയ് വിഭാഗത്തിലുള്ള 17 ഉം 20 ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. മരിച്ചുകിടക്കുന്ന വിദ്യാര്‍ഥികളുടെ പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇംഫാല്‍ സ്വദേശികളായ ഫിജാം ഹെംജിത്, ഹിജാം ലിന്‍തോയ്ന്‍ഗംബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചത്. പ്രദേശത്തെ ഇന്റര്‍നെറ്റ് വിലക്ക് താല്‍ക്കാലികമായി നീക്കിയതിന് പിന്നാലെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
ജൂലൈ ആറിനാണ് കുട്ടികളെ കാണാതെയായത്. കുട്ടികളുടേതായി പുറത്തുവന്ന ചിത്രങ്ങളില്‍ ജൂലൈ എട്ടെന്നാണ് കാണിക്കുന്നത്. കുട്ടികളെ കാണാതായതിന് പിന്നാലെ തന്നെ സുരക്ഷാസേനയും നാട്ടുകാരും തിരഞ്ഞിറങ്ങിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം മെയ്തെയ്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.