രാജ്യം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അതിനനുസരിച്ചാകണം മുന്നോട്ടുപോക്കെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകിയ പ്രവർത്തകസമിതി യോഗത്തിലായിരുന്നു ഖർഗെയുടെ വാക്കുകൾ. 2004ലെ ബി.ജെ.പിയുടെ ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്റെ അതേ വിധിയാണ് മോദി സർക്കാരിന്റെ ഗ്യാരന്റികളും നേരിടാൻ പോകുന്നതെന്നും ഖർഗെ കൂട്ടിച്ചേർത്തു. ജാതി സെൻസസ്, താങ്ങുവില, തൊഴിൽ, സ്ത്രീകൾക്ക് ധനസഹായം, അഗ്നിപഥ് പിൻവലിക്കൽ തുടങ്ങി 25 ഉറപ്പുകൾ ന്യായ് യാത്രക്കിടെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം വൈകിട്ട് കർണാടക, മധ്യപ്രദേശ് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർഥി നിർണയത്തിനായി സിഇസി യും ചേരും. ബംഗാളിൽ 24 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്താനുള്ള നീക്കങ്ങളിൽ അന്തിമ തീരുമാനമെടുക്കും. ബീഹാറിൽ 9 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് ധാരണ. ഹിമാചലിൽ ഉടക്കി നിൽക്കുന്ന പിസിസി അധ്യക്ഷ പ്രതിഭാ സിങ് വീണ്ടും മത്സരിക്കാനില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്.