പുനരുപയോഗിക്കാവുന്ന റോക്കറ്റിന്റെ നിർണായക പരീക്ഷണ വിക്ഷേപണത്തിൽ ചരിത്ര വിജയം നേടി ഐ.എസ്.ആര്‍.ഒ. കർണാടക ചിത്രദുർഗ ജില്ലയിലെ ചെല്ലക്കരയിലുള്ള വ്യോമസേനയുടെ എയറനോട്ടിക്കൽ ടെസ്റ്റ് ഗ്രൗണ്ടലായിരുന്നു പരീക്ഷണം. ‘പുഷ്പക്’ എന്ന പേരിട്ട ആർ എൽ വിയെ വ്യോമസേനയുടെ ചിനോക്ക് ഹെലികോപ്റ്ററിൽ ഭൂമിയിൽ നിന്ന് 4 കിലോമീറ്റർ ഉയരത്തിൽ എത്തിച്ച ശേഷം ഭൂമിയിലേക്ക് പതിപ്പിക്കുകയായിരുന്നു. ആർ എൽ വി വേഗതയും ദിശയും സ്വയം നിർണയിച്ചു റൺവെയിൽ വിമാനം ഇറങ്ങുന്നതു പോലെ തിരിച്ചിറങ്ങി. ആർ എൽ വിയുടെ നാവിഗേഷൻ, ലാൻഡിംഗ് സാങ്കേതികവിദ്യകളുടെ പരീക്ഷണമാണ് നടന്നത്.
കഴിഞ്ഞ ഏപ്രിലും സമാന പരീക്ഷണം വിജയിച്ചിരുന്നു. ഓർബിറ്റൽ റീ എൻട്രി ടെസ്റ്റ് എന്ന ഭ്രമണ പഥത്തിൽ എത്തിച്ച ശേഷം തിരിച്ചിറക്കുന്ന പരീക്ഷണം വിജയിക്കുന്നതോടെ ഈ സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ഉൾപ്പെടും. റോക്കറ്റിന്റെ ഏറ്റവും മുകൾ ഭാഗത്തുള്ള ഇലക്ട്രോണിക് ഭാഗങ്ങൾ, എൻജിനുകൾ എന്നിവ വിക്ഷേപണത്തിന് ശേഷം ഭൂമിയിൽ തിരിച്ചിറക്കുന്ന സാങ്കേതികവിദ്യയാണ് ആർ എൽ വി. ഇതോടെ ഉപഗ്രഹ വിക്ഷേപണ ചിലവ് ഗണ്യമായി കുറയ്ക്കാനും റോക്കറ്റ് നിർമ്മിക്കാൻ എടുക്കുന്ന സമയം ലാഭിക്കാനും കഴിയും.