തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ ജനങ്ങള്‍ തയാറാകണമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തോമര്‍ നിര്‍ദേശിച്ചു. തദ്ദേശ പങ്കാളിത്ത ബജറ്റിനെക്കുറിച്ച് മൂന്നുദിവസമായി കൊച്ചിയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രാമപഞ്ചായത്തുകള്‍ക്കു മൂലധനം പ്രശ്‌നമല്ല. പക്ഷെ അതുപയോഗിച്ച് സൃഷ്ടിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍ ഫണ്ട്‌കൊണ്ട് പ്രയോജനമില്ല.

ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ കേരളം എന്നും രാജ്യത്തിന് മാതൃകയായിരുന്നു. ബ്രിക്‌സ് സമ്മേളനത്തിലൂടെ കേരളത്തിന്റെ മാതൃക അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുകയാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസിലാക്കാന്‍ സാധിച്ചത് മികച്ച അനുഭവമായി പ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞ ശിശുമരണനിരക്ക്, സാര്‍വത്രിക വിദ്യാഭ്യാസം, മികച്ച ആയുര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളം ശരാശരി വികസിത രാജ്യങ്ങള്‍ക്കൊപ്പമാണെന്ന് ചടങ്ങില്‍ സംസാരിച്ച സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. എന്നാല്‍ സ്ത്രീ ശാക്തീകരണത്തിലും പരിസ്ഥിതിവിഷയങ്ങളിലും കേരളം പിന്നോക്കമാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതിവിഷയത്തില്‍ കേരളം ദുരന്തത്തിന്റെ വക്കിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തദ്ദേശ ബജറ്റിലെ റഷ്യന്‍ മാതൃകയും ചര്‍ച്ചയില്‍ അവതരിക്കപ്പെട്ടു. റഷ്യയിലെ ലോകബാങ്ക് പ്രാദേശിക പങ്കാളിത്ത പദ്ധതിയുടെ കര്‍മസേന തലവന്‍ ഇവാന്‍ ഷുല്‍ഗയാണ് വിഷയാവതരണം നടത്തിയത്. 4000 സൂക്ഷ്മ പദ്ധതികളാണ് റഷ്യയില്‍ ഈ പദ്ധതി പ്രകാരം നടത്തുന്നത്. 15 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നു. ജനങ്ങളില്‍ നിന്നും ലോകബാങ്കില്‍ നിന്നും ധനസഹായം സ്വീകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര പഞ്ചായത്ത്‌രാജ് വകുപ്പ് ജോയിന്റ് സെക്രട്ടറി സഞ്ജീവ് പട്‌ജോഷി സമാപന സമ്മേളനത്തില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഗ്രാമവികസന വകുപ്പ് സെക്രട്ടറി ജെ.എസ് മാഥുര്‍, റഷ്യന്‍ ഫെഡറേഷന്‍ ബഷ്‌കോറുസ്റ്റാന്‍ പ്രവിശ്യ പ്രധാനമന്ത്രി റുസ്തം മര്‍ഡനോവ്, ബ്രസില്‍ എംബസി പ്രതിനിധി ഫാബിയാനോ, ചൈനിസ് എംബസി ഫസ്റ്റ് ഓഫിസര്‍കാവോ ഹായിജുന്‍ എന്നിവരും സമാപന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here